നീതിനിർവഹണത്തിൽ ജനപക്ഷം നിൽക്കുക സർക്കാർ നയം: മുഖ്യമന്ത്രി
പത്തനംതിട്ട: ജനങ്ങൾക്ക് നീതിയും സുരക്ഷയും പക്ഷപാതമില്ലാതെ ഉറപ്പാക്കുന്നതും കൃത്യതയോടെ നടപ്പാക്കുന്നതുമാണ് സർക്കാരിന്റെ നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയ്ക്ക് പുതുതായി അനുവദിച്ച ഇലവുംതിട്ട പോലീസ് സ്റ്റേഷന്റെ ഉദ്ഘാടനം വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശുഭമുഹൂർത്തം എത്തി; തെലങ്കാന മന്ത്രിസഭ വിപുലീകരിച്ച് കെസിആർ; മകനും മരുമകനും പദവിയില്ല, വമ്പൻ പദ്ധതി
ജനാധിപത്യ സംവിധാനത്തിൽ പോലീസിന്റെ പങ്ക് വളരെ വലുതാണ്. സർക്കാരിന്റെ പ്രതിനിധിയായാണ് സാധാരണക്കാരായ ജനങ്ങൾ പോലീസ് സേനയെ കാണുന്നത്. ആവശ്യഘട്ടങ്ങളിലാണ് പൊതുജനങ്ങൾ പരാതിയുമായി പോലീസ് സ്റ്റേഷനുകളിൽ എത്തുന്നത്. ഇവർക്ക് ജനകീയ സേവനം നൽകുന്നതിനായി പോലീസ് ജാഗ്രതയോടെ പ്രവർത്തിക്കണം. സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾ വിലയിരുത്തുന്നത് പോലീസ് സേനയുടെ പ്രവർത്തനത്തിലൂടെയാണ്.
ഉദ്യോഗസ്ഥരിൽ അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുന്നതിൽ മേലുദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധവയ്ക്കണം. കൃത്യതയോടെ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് യാതൊരു തടസവും കൂടാതെ മുന്നോട്ട് പോകുന്നതിന് ധൈര്യം പകരുന്നതാണ് സർക്കാർ നയം. ഇത് നിർവഹിക്കുവാൻ പോലീസ് സംവിധാനത്തിന് കഴിയണം. ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്തമാണ്. ശബരിമല തീർഥാടകർക്ക് സുരക്ഷയൊരുക്കുന്നതിൽ പോലീസ് വഹിച്ച പങ്ക് നാടു മുഴുവൻ അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇലവുംതിട്ടയിൽ തന്നെ അനുയോജ്യമായ സ്ഥലം കണ്ടെത്തി പോലീസ് സ്റ്റേഷന് വേണ്ടി പുതിയ കെട്ടിടം നിർമിക്കണമെന്നും ഇതിന് സർക്കാർ സഹായം ഉണ്ടാകുമെന്നും മുഖ്യപ്രഭാഷണം നടത്തിയ വനംമന്ത്രി കെ.രാജു പറഞ്ഞു. മെഴുവേലി പത്മനാഭോദയം ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വീണാജോർജ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, ജില്ലാ പോലീസ് മേധാവി റ്റി. നാരായണൻ, മുൻ എംഎൽഎ കെ.സി രാജഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ രേഖാ അനിൽ, എം.ബി.സത്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എൻ.ഗോപാലകൃഷ്ണക്കുറുപ്പ്, കലാ അജിത്ത്തുടങ്ങിയവർ പങ്കെടുത്തു.
മെഴുവേലി ജംഗ്ഷനിൽ നിന്ന് 50 മീറ്റർ അകലെ മെഴുവേലി കാരിത്തോട്ട റോഡിന്റെ ഇടതുവശത്തുള്ള താൽക്കാലിക കെട്ടിടത്തിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയാണ് പോലീസ് സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. പോലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല. ഇദ്ദേഹത്തെ കൂടാതെ രണ്ട് എസ്ഐ, നാല് എഎസ്ഐ, വനിതാപോലീസ് ഉൾപ്പെടെ സിവിൽ പോലീസ് ഓഫീസർമാർ എന്നിവരാണുള്ളത്. ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് ഇലവുംതിട്ട സ്റ്റേഷനിലെ പ്രവർത്തനം.
റിസപ്ഷൻ കൗണ്ടർ, വയോജനങ്ങൾക്കും സ്ത്രീകൾക്കുമായി പ്രത്യേക ഹെൽപ്പ് ഡെസ്കുകൾ, ലോക്കപ്പ് സംവിധാനം, ആയുധവും വെടിക്കോപ്പുകളും സൂക്ഷിക്കുന്നതിനുള്ള മുറി, കംപ്യൂട്ടർ റൂം, സ്റ്റേഷൻഓഫീസർക്കും മറ്റ് ഉദ്യോഗസ്ഥർക്കുമുള്ള മുറി, പ്രഥമശുശ്രൂഷ സംവിധാനങ്ങൾ എന്നിങ്ങനെ വിപുലമായ സംവിധാനങ്ങളാണ് സ്റ്റേഷനിലുള്ളത്. കൂടാതെ ഓൺലൈനായി കേസ് രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്. മെഴുവേലി, കുളനട, ചെന്നീർക്കര എന്നീ ഗ്രാമപഞ്ചായത്തുകളാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്നത്.
പോലീസ് സ്റ്റേഷന് അനുമതി ലഭിച്ചയുടൻ ഇലവുംതിട്ടയിൽ അനുയോജ്യമായ കെട്ടിടം കണ്ടെത്തി കെട്ടിട ഉടമയുടെ പൂർസമ്മതത്തോടെ സ്റ്റേഷന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുകയായിരുന്നു. പോലീസ് സ്റ്റേഷൻ പ്രവർത്തനങ്ങൾക്ക് രണ്ട് ബൊലേറോ വാഹനം ഉൾപ്പെടെ അഞ്ച് ബൈക്കുകളും സർക്കാർ അനുവദിച്ച് നൽകിയിട്ടുണ്ട്.