സുരക്ഷയുടെ പേരിൽ അയ്യപ്പഭക്തരോട് പോലീസ് കാട്ടിയത് ക്രൂരത; പൊലീസ് നടപടി മൂലം അയ്യപ്പഭക്തർ വലഞ്ഞു
പത്തനംതിട്ട : ഭീതിയുടെ നിഴലിൽ ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട തുറന്ന ഇന്നലെ സുരക്ഷയുടെ പേരിൽ അയ്യപ്പഭക്തരോട് പൊലീസ് കാട്ടിയത് ക്രൂരത. ശബരിമലയുടെ ചരിത്രത്തിലാദ്യമായി തീർത്ഥാടകർ പൊലീസ് നടപടി മൂലം വലഞ്ഞു. ഞായറാഴ്ച്ച വൈകിട്ടോടെ ആയിരക്കണക്കിന് അയ്യപ്പൻമാർ ശബരിമലയ് പോകുന്നതിനായി എരുമേലയിൽ എത്തിയിരുന്നു. എന്നാൽ പൊലീസ് ഇവരെ തടഞ്ഞു.
ഇന്നലെ രാവിലെയെ പോകാൻ പറ്റൂ എന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാവിലെ നിലയ്ക്കലിലേക്ക് പോകാമെന് ആദ്യം അനുവദിച്ചെങ്കിലും രാവിലെ പൊലീസിന്റെ നിറം മാറി. തുടർന്ന് ഓരോ മണിക്കൂർ ഇടവിട്ട് സമയം മാറ്റി പറഞ്ഞു. തീർത്ഥാടകർ കുടിവെള്ളം പോലും കിട്ടാതെ എരുമേലിയിൽ വലഞ്ഞു. നിലയ്ക്കലിലേക്ക് പോകുന്ന അയ്യപ്പന്മാരുടെ വാഹനങ്ങളും തടഞ്ഞു.

ഇന്നലെ രാവിലെ ഒൻപത് കഴിഞ്ഞാണ് സ്വകാര്യ വാഹനങ്ങൾ എരുമേലിയിൽ നിന്നും കടത്തിവിട്ടത്. എന്നാൽ കെഎസ്ആർടിസി ബസ്സുകൾ അപ്പോഴും അയയ്ക്കുന്നതിന് പൊലീസ് അധികൃതർക്ക് അനുവാദം നൽകിയില്ല. തുടർന്ന് അയ്യപ്പൻന്മാർ ശരണം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധവുമായി ഇവർ കെഎസ്ആർടിസി സ്റ്റാൻഡിൽ എത്തി. പ്രതിഷേധം ശക്തമായതിനെത്തുടർന്നാണ് ബസ്സ് അയയ്ക്കാൻ തയ്യാറായി. രാവിലെ പത്തുകഴിഞ്ഞാണ് ബസ്സ് അയച്ചത്.
നിലയ്ക്കലെത്തിയ തീർത്ഥാടകരെയും മണിക്കൂറുകളോളം പൊലീസ് തടഞ്ഞു. നിലയ്ക്കലിലും കുടിവെള്ളം പോലും കിട്ടാതെ ഭക്തർ വലഞ്ഞു. ഇവിടെയും ചെറിയ രീതിയിൽ പ്രതിഷേധം ഉയർന്നു. കാത്ത് നിന്ന് മടുത്ത തീർത്ഥാടകർ നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് കാൽനടയായി നീങ്ങി. 20 കിലോമീറ്ററോളം നടന്ന് എത്തിയ അയ്യപ്പഭക്തർ പലരും അവശരായി. ഇത്രയും ദൂരത്തിൽ ദാഹജലം പോലും കിട്ടാത അവർ ക്ലേശിച്ചു.
നിലയ്ക്കലിൽ നിന്നും പതിനോന്നിന് ശേഷമാണ് കെഎസ്ആർടിസി സർവീസ് പമ്പയിലേക്ക് ആരംഭിച്ചത് ആവശ്യത്തിന് ബസ്സുകൾ ഇല്ലാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കി. പതിനേഴ് ബസ്സുകൾ മാത്രമാണ് സർവീസിന് ഉണ്ടായത്. ഏറെ നേരം കാത്തുനിന്ന ഭക്തരെ കുത്തി നിറച്ചാണ് ബസ്സുകൾ പമ്പയിലേക്ക് കൊണ്ടുപോയത്. പൊലീസിന്റെ നിയന്ത്രണത്തിലായിരുന്നു കെഎസ്ആർടിസി യും.നിലയ്ക്കൽ, പമ്പ, മരക്കൂട്ടം, സന്നിധാനം തുടങ്ങിയ സ്ഥലങ്ങളിലെ പൊലീസ് പരിശോധനയും അയ്യപ്പൻമാർക്ക് പീഢനമായി.
ഇരു മുടിക്കെട്ട് പോലും ചിലർ പരിശോധിച്ചതായി പരാതിയുണ്ടായി. എല്ലാ ഭക്തരുടെയും തോൾ സഞ്ചിയും ബാഗും പരിശോധിച്ചു. പമ്പയിൽ നിന്നും സന്നിധാനത്തേക്കുള്ള കാനനപാതയിലും ദാഹജലം കിട്ടാതെ ഭക്തർ കഷ്ട്ടപ്പെട്ടു. നീലിമല ഭാഗത്ത് ഉള്ള ഒരു കട മാത്രമായിരുന്നു ആശ്രയം. മല കയറി ക്ഷീണിച്ച ഭക്തരെ ഇടയ്ക്ക് ഇരുന്ന് വിശ്രമിക്കുന്നതിന് പോലും പൊലീസ് അനുവദിച്ചില്ല. അയ്യപ്പൻമാരോട് പല പൊലീസുകാരും അപമര്യാദയായി പെരുമാറിയതായും കുറ്റവാളികളെ പോലെയായിരുന്നു സമീപനമെന്നും ഭക്തർ പറഞ്ഞു.
ശബരിമലയിൽ വിരി വെയ്ക്കുന്നതിനുള്ള ക്രമീകരണവും ഇല്ലായിരുന്നു. ശബരിമലയിലെ സുരക്ഷ വിശ്വാസികൾക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും പൊലീസ് നടപടികൾ എല്ലാം തീർത്ഥാടകരോടുള്ള പീഢനമായി മാറി. അതേസമയം നട തുറന്ന ഇന്നലെ ദൂരെ സ്ഥലങ്ങളിൽ നിന്നുമെത്തിയ അയ്യപ്പന്മാർ താമസ സൗകര്യം ലഭിക്കാതെ വലഞ്ഞു. മുറികൾക്കായി ദേവസ്വം അധികൃതരെ സമീപിച്ചെങ്കിലും മുറികൾ നൽകേണ്ട എന്ന നിർശമാണ് കമ്മീഷണർ നല്കിയിരിക്കുന്നതെന്നാണ് ജീവനക്കാർ നല്കിയ മറുപടി.
സാധാരണ ഓൺലൈൻ ബുക്കിങ്ങിലൂടെ മുറിയുടെ ലഭ്യത അനുസരിച്ച് അക്കോമഡേഷൻ ഓഫീസ് വഴിയും മുറികൾ അനുവദിക്കാറാണ് പതിവ്. എന്നാൽ ഇന്നലെ ചിത്തിര ആട്ടവിശേഷത്തിനായി എത്തിയ നിരവധി അയ്യപ്പഭക്തരാണ് ദേവസ്വം അധികൃതരുടെ ഏകാധിപത്യ നിലപാട് മൂലം മുറി ലഭിക്കാതെ സന്നിധാനത്ത് ബുദ്ധിമുട്ടിലായത്.












Click it and Unblock the Notifications