അനധികൃത മണ്ണ്- പാറക്കടത്ത്: അടൂരില്‍ 10 പേര്‍ അറസ്റ്റില്‍, പിടിച്ചെടുത്തത് ഒമ്പത് ടിപ്പര്‍ ലോറികള്‍
അടൂര്‍: എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി വിവിധ പ്രദേശങ്ങളില്‍ അനധികൃതമായി മണ്ണ് കടത്തിയ 9 ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും പാസില്ലാതെ കടത്തികൊണ്ടുവന്ന 4 പാറ ലോറികളും ഡിവൈഎസ് പി കെ എ തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തു.ഇതുമായി ബന്ധപ്പെട്ട് 10 പേരെയും അറസ്റ്റ് ചെയ്തു. പഴകുളം, പയ്യനല്ലൂര്‍, കരുവാറ്റ, ഇളമണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പച്ചമണ്ണ് കടത്തിയ ടിപ്പര്‍ ലോറികള്‍ പിടിച്ചെടുത്തത്.
ഗത്യന്തരമില്ലാതെ വഴങ്ങി രാഹുൽ ഗാന്ധി, സുപ്രീം കോടതിക്ക് മുന്നിൽ സാഷ്ടാംഗം വീണു, നിരുപാധികം മാപ്പ്!
പൂഴിക്കാട് സജിത്ത് ഭവനില്‍ സജിത്കുമാര്‍, വള്ളികുന്നം സ്വദേശികളായ സിറില്‍ ഭവനില്‍ സിറില്‍ , പൊന്നാലയത്ത് വീട്ടില്‍ ഷൈജു ചന്ദ്രന്‍, നൂറനാട് സ്വദേശികളായ താഴേത്തില്‍ ദിനു, പുത്തന്‍പുര വടക്കേതില്‍ ഷൈജു, ഉളവക്കാട് ആതിര ഭവനില്‍ ശശിധരന്‍, തിരുനല്‍വേലി ശിവഗിരി സ്വദേശി വേലന്‍ കണ്ണി, പ്രമാടം തറയില്‍ വീട്ടില്‍ സുധീഷ്, പെരിങ്ങനാട് പാലുതുണ്ടില്‍ ശരണ്‍, പറക്കോട് ചരുവില്‍ പുത്തന്‍വീട്ടില്‍ വിജേഷ് , നൂറനാട് പാലമേല്‍ കല്ലുവിളവീട്ടില്‍ ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്.
റെയ്ഡില്‍ സിപിഒ മാരായ ബിജു, ശരത്, സുനില്‍, റാം മോഹന്‍ എന്നിവര്‍ പങ്കെടുത്തു.അടുത്തിടെയായി അനധികൃതമായ മണ്ണ് കടത്തിനെതിരേയും, വ്യാജപാസിന്റെ മറവില്‍ പാറ കടത്തുകയും ചെയ്യുന്നവര്‍ക്കെതിരേ ഡി. വൈ. എസ്. പി വിട്ടുവീഴ്ച ഇല്ലാത്ത നിലപാട് സ്വീകരിച്ചതോടെ മണ്ണ് ലോബികള്‍ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണ് ഇപ്പോള്‍. രാത്രിയുടെ മറവിലാണ് ഇപ്പോള്‍ മണ്ണ് കടത്ത് നടക്കുന്നത്. ഇത് മനസ്സിലാക്കിയ പൊലീസ് ഉറക്കമൊഴിഞ്ഞാണ് ഇപ്പോള്‍ അനധികൃത മണ്ണെടുപ്പിനും കടത്തിനുമെതിരേ നിലയുറപ്പിച്ചിരിക്കുന്നത്.