പ്രളയം: പത്തനംതിട്ടയില്‍ 31 പുതിയ വീടുകൾ അനുവദിച്ചു, നാല് കോളനികള്‍ നവീകരിക്കും!! നാല് ലക്ഷം വീതം!
പത്തനംതിട്ട: ജില്ലയിൽ പ്രളയത്തിനിരയായി വീട് നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 31 പേർക്ക് പട്ടികജാതി വികസന വകുപ്പ് പുതിയ വീട് അനുവദിച്ചു. ഇതിൽ രണ്ടു വീടുകളുടെ നിർമാണം പൂർത്തിയായതായും ബാക്കിയുള്ളവയുടെ നിർമാണ പ്രവർത്തനങ്ങൾ പരോഗമിച്ചു വരുന്നതായും ജില്ലാ പട്ടികജാതി വികസന ഓഫീസർ എസ്.എസ്. ബീന അറിയിച്ചു. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസം ഉണ്ടായ പ്രളയത്തിൽ വീടുകൾ തകർന്ന ജില്ലയിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്കുള്ള ഭവനനിർമാണ ധനസഹായമായി ആറ് ബ്ലോക്കുകളിലായി 31 വീടുകളാണ് അനുവദിച്ചത്. ഇതിൽ പുളിക്കീഴ് ബ്ലോക്കിലെ സി.സി. മധു, ലീലാ രാജൻ എന്നിവരുടെ വീട് നിർമാണം പൂർത്തീകരിച്ചു.
കേരള കോണ്‍ഗ്രസ് പിളര്‍പ്പിന്‍റെ വക്കില്‍: ജോസഫിനെ ഒപ്പം കൂട്ടാനുള്ള നീക്കവുമായി സിപിഎം
ഒരു വീടിന്റെ നിർമാണത്തിന് നാല് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വീടിന്റെ നിർമാണ ചുമതല ഗുണഭോക്താക്കൾ നേരിട്ടാണ് നിർവഹിക്കുന്നത്. നാല് ഘട്ടങ്ങളിലായാണ് തുക അനുവദിക്കുന്നത്. ആദ്യഘട്ടത്തിൽ 60,000 രൂപയും, തറനിരപ്പ് പൂർത്തിയാക്കമ്പോൾ 1,20,000 രൂപയും, ലിന്റൽ പണികൾക്ക് ശേഷം 1,60,000 രൂപയും, അവസാനഘട്ടമായ മേൽക്കൂര വാർക്കമ്പോൾ 60,000 രൂപയുമാണ് നൽകുക. 423 സ്ക്വയർഫീറ്റ് മുതലാണ് വീട് നിർമാണം. കിടപ്പുമുറി, അടുക്കള, ശുചിമുറി, സിറ്റ്ഔട്ട് തുടങ്ങിയ സൗകര്യങ്ങൾ വീട്ടിലുണ്ടാകും.
ജില്ലയിൽ പ്രളയദുരിതം ബാധിച്ച 5624 പേർക്ക് പട്ടികജാതി വികസന വകുപ്പ് മഖേന 5000 രൂപാ വീതം ധനസഹായം നൽകി. തിരുവല്ല നഗരസഭയിലെ 441 പേർക്ക് 22,05,000 രൂപയും, മല്ലപ്പളളി ബ്ലോക്കിലെ 139 പേർക്ക് 6,95,000 രൂപയും, പുളിക്കീഴ് ബ്ലോക്കിലെ 1946 പേർക്ക് 97,30,000 രൂപയും, കോയിപ്രം ബ്ലോക്കിലെ 507 പേർക്ക്് 25,35,000 രൂപയും, ഇലന്തൂർ ബ്ലോക്കിലെ 344 പേർക്ക് 17,20,000 രൂപയും, റാന്നി ബ്ലോക്കിലെ 389 പേർക്ക് 19,45,000 രൂപയും, കോന്നി ബ്ലോക്കിലെ 133 പേർക്ക് 6,65,000 രൂപയും, പന്തളം ബ്ലോക്കിലെ 1674 പേർക്ക് 83,70,000 രൂപയും, പറക്കോട് ബ്ലോക്കിലെ 51 പേർക്ക് 2,55,000 രൂപയും അനുവദിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലായി ആകെ 2,81,20,000 രൂപ അനുവദിച്ചു.
പ്രളയബാധിതമായ തിരുവല്ല നഗരസഭ പ്രദേശത്തെ അടുമ്പട കോളനി, ഇലന്തൂർ ബ്ലോക്കിലെ പന്നിവേലിച്ചിറ കോളനി, പന്തളം ബ്ലോക്കിലെ മുട്ടം സെറ്റിൽമെന്റ് കോളനി, പേരങ്ങാട്ട് മെയ്ക്കുന്ന് കോളനി എന്നിവയെ നവീകരണത്തിനായി തെരഞ്ഞെടുത്തു. പന്നിവേലിച്ചിറ കോളനിയിലെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 76,20,788 രൂപയും, മുട്ടം കോളനിക്ക് 89,86,523 രൂപയും, പേരങ്ങാട്ട് മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപയും അനുവദിച്ചു. അടുമ്പട കോളനിയുടെ പുനർനിർമാണ പ്രവർത്തനത്തിനായി ഒരു കോടി രൂപയുടെ എസ്റ്റിമേറ്റ് നിർമിതി കേന്ദ്രം തയാറാക്കി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രളയത്തെ അതിജീവിക്കാൻ കഴിയും വിധമാണ് നിർമാണപ്രവർത്തനങ്ങൾ. അടുമ്പട കോളനിയിൽ 34 ഉം പന്നിവേലിച്ചിറ കോളനിയിൽ 160 ഉം മുട്ടം കോളനിയിൽ 110 ഉം പേരങ്ങാട്ട് മേയ്ക്കുന്ന് കോളനിയിൽ 62 ഉം കുടുംബങ്ങളുണ്ട്. ഇവിടുത്തെ റോഡ്, നടപ്പാത, വീടുകൾ, ശുചിമുറി, കിണർ, മതിൽ എന്നിവയുടെ അറ്റകുറ്റപ്പണിയും നവീകരണവും നടത്തും. അടുമ്പട കോളനിയിൽ പുതുതായി രണ്ട് കിണറുകൾ കുഴിക്കും.