ജെസ്നയുടെ തിരോധാനം: ഭരണകക്ഷിബന്ധം അന്വേഷിക്കണം : പ്രൊഫ. പിജെ കുര്യൻ
റാന്നി: കൊല്ലമുളയിൽനിന്നും കാണാതായ ജെസ്ന മറിയം ജെയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഭരണകക്ഷി നേതാക്കളുടെ പേരിൽ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണത്തെകുറിച്ച് അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗവും മുൻ രജ്യസഭാ ഉപാധ്യക്ഷനുമായ പ്രൊഫ. പി.ജെ. കുര്യൻ ആവശ്യപ്പെട്ടു. ജെസ്നയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം കേന്ദ്ര ഏജൻസിയായ സിബിഐക്കു കൈമാറണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മറ്റി നടത്തിവരുന്ന സമരപരിപാടിയുടെ ഭാഗമായി റാന്നി ഇട്ടിയപ്പാറ ജംഗ്ഷനിൽ സംഘടിപ്പിച്ച കൂട്ടധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെസ്നയെ കാണാതായി ഏഴ് മാസങ്ങൾ പിന്നിട്ടിട്ടും സത്യം കണ്ടെത്തുവാൻ കഴിയാതിരിക്കുന്നത് സർക്കാർ അന്വേഷണത്തെ ലാഘവബുദ്ധിയോടെ കാണുന്നതിന്റെ തെളിവാണെന്നും പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ ബാദ്ധ്യതയുള്ള സർക്കാർ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പൂർണ്ണമായി പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രൊഫ. പി.ജെ. കുര്യൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് പൊലീസിന്റെമേൽ കൂച്ചുവിലങ്ങ് ഇട്ടിരിക്കുന്നതിനാൽ പല കേസുകളും തെളിയിക്കപ്പെടാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. ജെസ്നയുടെ തിരോധാനത്തെകുറിച്ചുള്ള അന്വേഷണത്തിൽ സംസ്ഥാന പൊലീസ് പൂർണമായും പരാജയപ്പെട്ട സാഹചര്യത്തിൽ എത്രയും വേഗം സിബിഐയെ ഏൽപ്പിക്കുവാൻ സർക്കാർ തീരുമാനമെടുക്കണമെന്നും പി.ജെ. കുര്യൻ ആവശ്യപ്പെട്ടു.

ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അധ്യക്ഷത വഹിച്ചു. ജെസ്നയുടെതുൾപ്പെടെ റാന്നി താലൂക്കിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലും അടുത്തകാലത്ത് ഉണ്ടായിട്ടുള്ള കൊലപാതകങ്ങളെയും ദുരൂഹ മരണങ്ങളെയും കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് ബാബു ജോർജ് പറഞ്ഞു. ജെസ്നയെ കാണാതായ സംഭവത്തെകുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നവംബർ 15ന് ശേഷം ശക്തമായ തുടർ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസിസി ഭാരവാഹികളായ റിങ്കു ചെറിയാൻ, ടി.കെ. സാജു, കെ.കെ.റോയിസൺ, എ. സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, എബ്രഹാം മാത്യു പനച്ചിമൂട്ടിൽ, സതീഷ് പണിക്കർ, എം.ജി. കണ്ണൻ, സജി കൊട്ടയ്ക്കാട്, സജി ചാക്കോ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ മണിയാർ രാധാകൃഷ്ണൻ, പ്രകാശ് കുമാർ ചരളേൽ, സേവാദൾ ഇൻസ്ട്രക്ട്ടർ ബെന്നി പുത്തൻപറമ്പിൽ, മണ്ഡലം പ്രസിഡന്റ് എ.ജി. ആനന്ദൻ എന്നിവർ പ്രസംഗിച്ചു.












Click it and Unblock the Notifications