കരാറുകാര്‍ വീഴ്ച വരുത്തിയാൽ നടപടി; ചെലവഴിക്കുന്ന പണത്തിന്റെ ഗുണം നാടിനുണ്ടാകണം: മന്ത്രി ജി സുധാകരന്‍
പത്തനംതിട്ട: കരാറുകാരെ സ്വതന്ത്രമായും നിര്‍ഭയമായും പിഡബ്ല്യുഡി മാനുവല്‍ അനുസരിച്ച് വര്‍ക്ക് ചെയ്യാന്‍ അനുവദിക്കണമെന്നും വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കണമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. രണ്ടാംഘട്ട എംസി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി നടപ്പാക്കുന്ന ചെങ്ങന്നൂര്‍ ഏറ്റുമാനൂര്‍ റോഡ് നവീകരണ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ തോണ്ടറ പാലത്തിന്റെ ഉദ്ഘാടനം കുറ്റൂരില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീഴ്ച വരുത്തുന്ന കരാറുകാരന്റെ ലൈസന്‍സ് തിരിച്ചെടുത്ത് കോണ്‍ട്രാക്ട് പണി അവസാനിപ്പിക്കണം. ഇതിനെല്ലാം അധികാരമുണ്ടായിരിക്കെ, നോട്ടീസ് നല്‍കുകയോ, വിശദീകരണം ചോദിക്കുകയോ ഒന്നും ചെയ്യാതെ പോകുകയാണ്. ഇതൊക്കെ പറയുന്നത് ആരെയും ആക്ഷേപിക്കാനല്ല. ഖജനാവിലെ പണം കോടാനുകോടി കൊടുക്കുകയാണ്. അതിന്റെ പൂര്‍ണമായ ഗുണം കൃത്യസമയത്ത് നാടിനുണ്ടാകണം. നാളിതുവരെയുള്ളതില്‍ ഏറ്റവും മികച്ച രീതിയിലാണ് എംസി റോഡ് നിര്‍മിച്ചിരിക്കുന്നത്. കുറച്ചുകൂടി ഇതു നന്നാക്കാം.

പാറയില്‍ ഉറപ്പിക്കാതിരുന്നതിന്റെ ഫലമായാണ് ഏനാത്ത് പാലത്തിന് ബലക്ഷയമുണ്ടായത്. തിരുവല്ല നിയോജകമണ്ഡലത്തിലെ റെയില്‍വേ അടിപ്പാതകളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നത് സംബന്ധിച്ച് റെയില്‍വേ അധികൃതരുമായി ചര്‍ച്ച ചെയ്തു പരിഹാരം കാണാന്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
ചങ്ങനാശേരിആലപ്പുഴ റോഡ് കെഎസ്ടിപിയുടെ ചുമതലയിലുള്ള വളരെ മോശം സ്ഥിതിയിലുള്ള റോഡാണ്. ഇങ്ങനെ ഒരു റോഡ് കേരളത്തില്‍ വേറെയുണ്ടോ?. കെഎസ്ടിപിയില്‍ നിന്നു പൊതുമരാമത്ത് വകുപ്പിന് ഈ റോഡ് തിരിച്ചെടുക്കണമെങ്കില്‍ ഇനി അടുത്തവര്‍ഷമേ പറ്റു. 2019 മാര്‍ച്ച് വരെ ഈ റോഡ് കെഎസ്ടിപിയുടെ കോണ്‍ട്രാക്ടറുടെ കാലാവധിയിലാണ്. ഈ റോഡ് മികച്ച നിലയില്‍ പരിപാലിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു
ചെങ്ങന്നൂര്‍ഏറ്റുമാനൂര്‍ എംസി റോഡ് നവീകരണം കെഎസ്ടിപി മുഖേന പൊതുമരാമത്ത് വകുപ്പ് നടപ്പാക്കുന്ന 12 പദ്ധതികളില്‍ ഒന്നാണ്. ഇതില്‍ ഒന്‍പത് പദ്ധതികളാണ് ഇനി തീരാനുള്ളത്. എട്ടു പദ്ധതികള്‍ അടുത്ത വര്‍ഷം ഓഗസ്റ്റോടെ പൂര്‍ത്തിയാകും. പുനലൂര്‍പൊന്‍കുന്നം റോഡ് ഇതില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും കരാറിന്റെ സാങ്കേതിക കാര്യത്തിലുണ്ടായ അഭിപ്രായ വ്യത്യാസം കാരണം മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകബാങ്ക് അതു ടെന്‍ഡര്‍ ചെയ്തിരുന്നില്ല. ഈ റോഡ് ആകെ തകര്‍ന്നു കിടക്കുകയായിരുന്നു. കാരണം, ലോകബാങ്ക് ഏറ്റെടുത്തതു കൊണ്ട് വേറാരും ചെയ്യത്തുമില്ല. ദൈര്‍ഘ്യം കൂടുതലായതിനാല്‍ വളരെയധികം പൈസയും വേണം.
എല്‍ഡിഎഫ് സര്‍ക്കാര്‍ ചുമതലയേറ്റ ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും ശബരിമല സീസണില്‍ പൊതുമരാമത്ത് ഫണ്ട് ഉപയോഗിച്ച് ഈ റോഡിന്റെ അറ്റകുറ്റപ്പണി നടത്തി. കാര്യമറിയാതെ ഈ റോഡിന്റെ പേരില്‍ ചിലര്‍ സമരങ്ങള്‍ നടത്തി. യഥാര്‍ഥത്തില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ലോകബാങ്ക് തള്ളിക്കളഞ്ഞ പദ്ധതിയാണിത്. പ്രശ്ന പരിഹാരം കാണുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പല തവണ ലോകബാങ്കുമായി ചര്‍ച്ച നടത്തി. ഇതിനെ തുടര്‍ന്ന് ഒരു പ്രത്യേക പദ്ധതിയായി ഇത് ഏറ്റെടുക്കാമെന്ന് ലോകബാങ്ക് സമ്മതിച്ചു. ഇതിന്റെ ടെന്‍ഡര്‍ നടപടികള്‍ക്കായി പുതിയ പദ്ധതി പ്രകാരം ലോകബാങ്കിനു മുന്‍പാകെ ഇരിക്കുകയാണ്. എന്‍ജിനിയറിംഗ് പ്രോക്വയര്‍മെന്റ് കണ്‍സ്ട്രക്ഷന്‍(ഇപിസി മാതൃക) ആണ് ഇപ്പോള്‍ ചെയ്യുന്നത്.
മന്ത്രി മാത്യു ടി തോമസിനെതിരേ ബൈപ്പാസ് വിഷയത്തില്‍ സമരം ചെയ്തത് കാര്യമറിയാതെയാണ്. തിരുവല്ല ബൈപ്പാസ് അഴിമതിയുടേതായിരുന്നു. യഥാര്‍ഥ അഴിമതിയാണ് നടന്നത്. കെഎസ്ടിപിയില്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതി നടന്നത് തിരുവല്ല ബൈപ്പാസിന്റെ കാര്യത്തിലാണ്. ഈ ബൈപ്പാസിനു വേണ്ടി ഒരു പാട് കുഴപ്പങ്ങളും പൈസയും വെറുതേ കളഞ്ഞു. അശാസ്ത്രീയമായാണ് നിര്‍മാണം നടത്തിയത്. ബൈപ്പാസ് പൂര്‍ത്തിയാകാതെ വന്ന സ്ഥിതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പലതവണ ചര്‍ച്ചകള്‍ നടത്തുകയും അവസാനം ശരിയായ ഡിപിആര്‍ തയാറാക്കുകയും ചെയ്തു. ചീഫ് സെക്രട്ടറി ചെയര്‍മാനായ കമ്മിറ്റിയാണ് കെഎസ്ടിപിയുടെ എല്ലാ കാര്യവും നോക്കുന്നത്.
എംസി റോഡ് നവീകരണം വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പിന്തുണ നല്‍കിയ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസിനെ മന്ത്രി ജി സുധാകരൻ അഭിനന്ദിച്ചു. യാതൊരു വിധത്തിലുള്ള സ്വജനപക്ഷപാതമോ, അഴിമതിയോ, ആരോപണമോ ഇല്ലാത്ത മന്ത്രിയാണ് മാത്യു ടി തോമസ്. കേരളം മുഴുവന്‍ അംഗീകരിച്ച കാര്യമാണിത്. സവിശേഷമായ വ്യക്തിത്വമാണ് അദ്ദേഹമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications