ബിലീവേഴ്സ് ചർച്ചില്‍ റെയ്ഡ് തുടരുന്നു; കണക്കില്‍പെടാത്ത 5 കോടിരൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
പത്തനംതിട്ട: : കെ പി യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലിവേഴ്സ് ചര്‍ച്ച് സ്ഥാനപനങ്ങളില്‍ സംസ്ഥാന വ്യാപകമായി ആദായ നികുതി വകുപ്പിന്റെ റെയ്ഡ് തുടരുന്നു. റെയ്ഡില്‍ ഇതുവരെ കണക്കില്‍ പെടാത്ത 5 കോടി രൂപ പിടിച്ചെടുത്തിട്ടുണ്ട്. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചാണ് പരിശോധന. കെപി യോഹന്നാന്റെയും സ്ഥാപനവുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്.
തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപയാണ് ഇന്നലെ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 54 ലക്ഷം രൂപയായിരുന്നു ഇന്നലെ പിടിച്ചെടുത്തത്. ഒരു ഫോണും ഇതിനൊപ്പം കണ്ടെത്തിയിരുന്നു. സഭയുടെ ഉടമസ്ഥതയിലുള്ള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകള്‍ എന്നിവയിലും പരിശോധന നടക്കുന്നുണ്ട്.
Recommended Video
ബിലീവേഴ്സ് ചർച്ച്, ഗോസ്പൽ ഫോർ ഏഷ്യാ ട്രസ്റ്റ് എന്നിവയുടെ നേതൃത്വത്തില്‍ കെപി യോഹന്നാന് വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് സംഭാവനകൾ സ്വീകരിക്കുന്നതായും സംസ്ഥാനത്തിന് അകത്തും പുറത്തും വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടുന്നതായുമുള്ള പരാതി നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് 2012ൽ സംസ്ഥാന സർക്കാർ കെപി യോഹന്നാനെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനവുമായി ബന്ധപ്പെട്ട ഒരാളുടെ അക്കൗണ്ട് നേരത്തെ മരവിപ്പിച്ചിരുന്നു.