രാജ്യത്തിന് മാതൃകയാവാന്‍ റാന്നി നോളജ് വില്ലേജ്: വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി
സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും വലിയ പിന്തുണയാണ് ലഭിക്കുന്നത്
പത്തനംതിട്ട: രാജ്യത്തിന് മാതൃകയാവാന്‍ റാന്നി നോളജ് വില്ലേജ്: നോളജ് വില്ലേജ് പദ്ധതിയുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനുമായി വിദ്യാഭ്യാസ മന്ത്രി ചെയര്‍മാനായി സര്‍ക്കാര്‍ തല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സംസ്ഥാന തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ചെയര്‍മാനും റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ വൈസ് ചെയര്‍മാനും തൊഴില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായുള്ള സമിതിയാണ് രൂപീകരിക്കുന്നത്. ആധുനിക വൈജ്ഞാനിക സമൂഹത്തിന്റെ സൃഷ്ടി, അംഗന്‍വാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വരെ നടത്തുന്ന അക്കാഡമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, തൊഴില്‍ സംരംഭകത്വ സംസ്‌കാരം മെച്ചപ്പെടുത്തല്‍ എന്നീ ലക്ഷ്യത്തോടെ റാന്നി എംഎല്‍എ പ്രമോദ് നാരായണ്‍ ആവിഷ്‌കരിച്ച പദ്ധതി സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കുന്നതോടെ പദ്ധതിയുടെ ആസൂത്രണത്തിലും നിര്‍വഹണത്തിലും സുപ്രധാനമായ ചുവടുവെയ്പ്പാണ് സാധ്യമാകുന്നത്.
റാന്നിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സ്‌കില്‍ ആന്‍ഡ് ഇന്നവേഷന്‍ ഹബിന്റെ വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റിനെ ചുമതലപ്പെടുത്താനും മുഖ്യമന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനമായി. ഇതിന്റെ ഭാഗമായി റാന്നി നോളജ് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനവും ഉടന്‍ ആരംഭിക്കും. സംസ്ഥാനത്തിനാകെ മാതൃകയാകുന്ന പദ്ധതിക്ക് മുഖ്യമന്ത്രിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍, ശിശുക്ഷേമം, പ്രവാസി ക്ഷേമം, നൈപുണ്യ പരിശീലനം തുടങ്ങി വിവിധമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങള്‍ റാന്നി നോളജ് വില്ലേജ് പദ്ധതിക്കായി ഏകോപിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം ആണ്.
ഉണ്ണി മുകുന്ദനെക്കൊണ്ട് ചിലർ ചുടുചോറു വാരിച്ച് സൈഡാക്കി: വീണത് കെണിയിലെന്ന് സംവിധായകന്‍ ജോണ്‍ ഡിറ്റോ
മുന്‍ മാതൃകകളില്ലാത്ത റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ മുന്നൊരുക്കത്തിനും അക്കാഡമിക് തല ആസൂത്രണത്തിനുമായി സമാനതകളില്ലാത്ത വിപുലമായ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ നടത്തിയത്. പ്രീ പ്രൈമറി തലം, സ്‌കൂള്‍ തലം, ഉന്നത വിദ്യാഭ്യാസ തലം എന്നിവയില്‍ മൂന്ന് അക്കാദമിക് കൗണ്‍സിലുകള്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി രൂപീകരിച്ചു. മൂന്ന് കൗണ്‍സിലുകളുടെയും ഏകോപിതമായ പ്രവര്‍ത്തനം ഉറപ്പുവരുത്തുന്നതിനായി എംഎല്‍എയുടെ നേതൃത്വത്തില്‍ വിദ്യാഭ്യാസ വിദഗ്ധരെ ഉള്‍പ്പെടുത്തി ഒരു പ്രത്യേക സമിതി രൂപീകരിച്ചു. മുന്‍ ധനകാര്യ വകുപ്പ് മന്ത്രിയും അക്കാദമിക് വിദഗ്ധനുമായ ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല മുതല്‍ തുടര്‍ന്ന് നടന്ന വിവിധതലത്തിലുള്ള അക്കാദമിക്ക്ചര്‍ച്ചകളിലും വര്‍ക്ക് ഷോപ്പുകളിലും കേരളത്തിനകത്തും പുറത്തുമുള്ള വിദഗ്ധരുടെ പങ്കാളിത്തം ഉണ്ടായി.
ഒരു വിദ്യാഭ്യാസ പദ്ധതിയില്‍ വിദ്യാര്‍ത്ഥികള്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുകയും ആ അഭിപ്രായ രൂപീകരണത്തില്‍ പങ്കാളികളാവുകയും ചെയ്യുക എന്ന അപൂര്‍വ മാതൃകയ്ക്കും തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച റാന്നി നോളജ് അസംബ്ലിയില്‍ റാന്നി അസംബ്ലി മണ്ഡലത്തിലെ സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ പ്രതിനിധികള്‍ പങ്കെടുത്തു. മുന്‍ നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് ആയിരുന്നു ഇതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.
റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷതയാണ് റാന്നിയില്‍ സ്ഥാപിതമാകുന്ന സ്‌കില്‍ ആന്‍ഡ് ഇന്നവേഷന്‍ ഹബ്. ഈ പദ്ധതിയുടെ ആസൂത്രണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ തന്നെ റാന്നിയിലെ എല്ലാ വിദ്യാലയങ്ങളെയും കോര്‍ത്തിണക്കി ഒട്ടേറെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിഞ്ഞിട്ടുണ്ട്. അംഗന്‍വാടി, പ്രീ സ്‌കൂള്‍ എന്നിവയ്ക്കായുള്ള മോണ്ടിസോറി അധിഷ്ഠിത കരിക്കുലം രൂപീകരണം, കരിക്കുലം പരിഷ്‌കരണം, റാന്നിയിലെ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ അഭിരുചികള്‍ അടയാളപ്പെടുത്തുന്ന ആപ്റ്റിറ്റിയൂഡ് മാപ്പിംഗ്, കോവിഡ് കാലത്ത് വിദ്യാര്‍ഥികള്‍ അവരുടെ പഠനാനുഭവങ്ങളും സാമൂഹ്യ ജീവിതത്തിന്റെ കാഴ്ചകളും ഒപ്പിയെടുത്ത് രൂപം നല്‍കിയ കേരളത്തിലെ ആദ്യത്തെ ഇ -ബുക്ക് ആവിഷ്‌ക്കാറിന്റെ പ്രകാശനം, ഗണിതത്തിന് വിവിധ കാരണങ്ങളാല്‍ മികവ് തെളിയിക്കാന്‍ കഴിയാതെ പോയ സ്‌കൂള്‍ കുട്ടികള്‍ക്ക് എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ പ്രത്യേകമായ പരിശീലനം നല്‍കുന്ന ജ്വാല എന്ന കേരളത്തെ ആകെ ആകര്‍ഷിച്ച പദ്ധതി.
ഉന്നത വിദ്യാഭ്യാസ രംഗത്ത് നവ്യാനുഭവമായി മാറിയ ഒരു കോളജിലെ അധ്യാപകര്‍ മറ്റൊരു കോളജില്‍ പോയി വിഷയങ്ങളും ആശയങ്ങളും കൈമാറ്റം ചെയ്യുന്ന ഇന്റര്‍ ഡിസിപ്ലിനറി ലേണിംഗ് പദ്ധതി, തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണ് ഒരു വര്‍ഷത്തിനുള്ളില്‍ റാന്നിയില്‍ നടപ്പിലാക്കിയത്.
വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ ചേമ്പറില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയുടെചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കീഫ്ബിസിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ.എം. എബ്രഹാം, അസാപ് എംഡി ഡോ. ഉഷ ടൈറ്റ്സ്, കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണന്‍, ഐസിടിഎകെ സിഇഒ സന്തോഷ് കുറുപ്പ്, ഡിഡിയു-ജികെവൈ പ്രോഗ്രാം മാനേജര്‍ പി.എന്‍. ഷിബു, കെഎഎസ്ഇ ഓപ്പറേഷന്‍ മാനേജര്‍സുബിന്‍ ദാസ്, ഐസിടിഎകെ, ഇ ഗവ. ഹെഡ് ആര്‍. അഭിലാഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.