രേഷ്മ റോയി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റാവും
പത്തനംതിട്ട: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ മറിയം റോയ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്നീ പദവികൾക്ക് പിന്നാലെയാണ് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്‍റെന്ന പദവിയും രേഷ്മ റോയി സ്വന്തമാക്കുന്നത്. രോഷ്മ റോയിയെ അരുവാപുലം പഞ്ചായത്ത് പ്രസിഡന്റായി നാളെ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിക്കും.
അരുവാപ്പാലം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ഊട്ടുപാറയില്‍ നിന്നാണ് കന്നി മത്സരിത്തില്‍ തന്നെ രേഷ്മ മികച്ച വിജയം സ്വന്തമാക്കിയത്. യുഡിഎഫിന്‍റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു ഈ 21 വയസുകാരി. രേഷ്മ മറിയം റോയിക്ക് 450 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മുന്‍ പഞ്ചായത്തംഗമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി സുജാതാ മോഹനന് 380 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്.
2020 നവംബര്‍ 18-നാണ് രേഷ്മ മറിയം റോയിക്ക് 21 വയസ്സ് തികഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 19-ഉം ആയിരുന്നു. 21 വയസ്സ് തികഞ്ഞതിന്‍റെ പിറ്റേ ദിവസമായിരുന്നു രേഷ്മ മറിയം റോയി പത്രിക സമര്‍പ്പിച്ചത്.രേഷ്മയുടെ കുടുംബം കോൺഗ്രസ് അനുകൂലികളാണെങ്കിലും കോളജ് കാലത്ത് രേഷ്മ ഇടത്തോട്ട് ചായുകയായിരുന്നു. കോന്നി വിഎൻഎസ് കോളജിലെ എസ്എഫ്‌ഐ അംഗമായിരുന്നു രേഷ്മ. നിലവിൽ എസ്എഫ്‌ഐയുടെ ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും ഡിവൈഎഫ്‌ഐയുടെ ജില്ലാ കമ്മിറ്റി അംഗവുമാണ്.