ശബരിമലയിൽ 739 കോടിയുടെ പദ്ധതി; ദേവസ്വം ബോർഡിന്റെ പദ്ധതി, ഫണ്ട് സർക്കാരിന്റേത്....
ശബരിമല: മികവുറ്റ തീര്‍ത്ഥാടക സൗകര്യങ്ങളൊരുക്കി ശബരിമലയില്‍ അടിസ്ഥാന വികസനങ്ങള്‍ക്കായി 739 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമല വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിര്‍മാണം നടത്തുന്നതെന്ന് ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങള്‍ക്കു പുറമേ ഇടത്താവളങ്ങളിലും വികസന പ്രവര്‍ത്തനം ഉണ്ടാവും. മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലാകും നിര്‍മാണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചാല്‍ ഉടന്‍ പണി തുടങ്ങും. പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ 20,000 ഘനമീറ്റര്‍ മണലിന് 9 കോടി രൂപയാണ് വനം വകുപ്പ് വില നിശ്ചയിച്ചിട്ടുള്ളത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ നിര്‍മാണത്തിനാവശ്യമായ മണല്‍ സൗജന്യമായി വിട്ടുനല്‍കണമെന്ന ദേവസ്വം ബോര്‍ഡിന്റെ ആവശ്യം വനം വകുപ്പ് അംഗീകരിച്ചിട്ടില്ല. അടുത്ത തീര്‍ഥാടനത്തിനു മുന്‍പ് നടപ്പാക്കേണ്ട നിര്‍മാണ പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കാന്‍ സന്നിധാനത്തു നടന്ന യോഗത്തില്‍ എ. പത്മകുമാര്‍ അധ്യക്ഷത വഹിച്ചു.
അംഗങ്ങളായ കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, സ്‌പെഷല്‍ കമ്മിഷണര്‍ എം.മനോജ്, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ്‌കുമാര്‍, എന്‍ജിനീയര്‍ (ജനറല്‍) വിനയകുമാര്‍, ഡിവിഷനല്‍ എന്‍ജിനീയര്‍ അജിത്കുമാര്‍ എന്നിവര്‍ പങ്കെടുത്തു. തിരുമുറ്റത്തെ മേല്‍പാലം, തന്ത്രിമഠം, മേല്‍ശാന്തിമഠം എന്നിവ പൊളിക്കും. പതിനെട്ടാംപടി കയറുന്ന തീര്‍ഥാടകര്‍ ദര്‍ശനത്തിനായി തിരുനടയില്‍ എത്തുന്ന മേല്‍പാലം ശ്രീകോവിലിനേക്കാള്‍ ഉയരത്തിലാണ്. ഇത് ക്ഷേത്ര വിശ്വസത്തിനും വാസ്തുശാസ്ത്രത്തിനും എതിരാണെന്നും ദേവന് അനിഷ്ടം ഉള്ളതായും ദേവപ്രശ്‌നത്തില്‍ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊളിക്കുന്നത്.












Click it and Unblock the Notifications