മീൻമുള്ളുകൊണ്ടൊരു മാല, അത്ഭുതങ്ങൾ തീർത്ത് കന്യാകുമാരി സ്വദേശി
പത്തനംതിട്ട: മീൻ മുള്ളുകൊണ്ടൊരു മാലയിട്ടാലോ...? അല്ലെങ്കിൽ വേണ്ട, ഒരു കമ്മലാകാം!... മുഖം ചുളിക്കാൻ വരട്ടെ...കന്യാകുമാരി മറക്കുടിതെരുവ് സ്വദേശി ആർഎസ് ബിനുവിന്റെ കരവിരുതിൽ മീൻ മാലിന്യങ്ങളിൽ നിന്ന് വിരിയിച്ചെടുത്ത് വിൽപ്പനയ്‌ക്കെത്തിച്ചിരിക്കുന്ന ഉത്പന്നങ്ങൾ കാണുമ്പോൾ ആരുമൊന്ന് കൊതിക്കുമെന്നത് സത്യമാണ്. റോയൽ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച ആരംഭിച്ച കൈരളി ക്രാഫ്റ്റ് ഫെസ്റ്റിനെത്തുന്ന ആളുകളുടെ പ്രധാന ആകർഷണമാണ് ബിനുവിന്റെ ഈ ഉത്പന്നങ്ങൾ.
ആദ്യം സമരം നിർത്തി, പിന്നെ വീണ്ടും തുടങ്ങി!!! ഇനി എഎന് രാധാകൃഷ്ണൻ നിരാഹാരം കിടക്കും, സന്നിധാനത്തല്ല
മീനിന്റെ ചെതുമ്പൽ, മുള്ള്, തോട് എന്ന് വേണ്ട പാഴാക്കി കളയുന്ന സാധനങ്ങൾ മീൻചന്തയിൽ നിന്നും ശേഖരിച്ചാണ് ബിനു കമ്മൽ, നെക്ലേസ്, മാല , ലൈറ്റ് ലാമ്പ്‌സ് തുടങ്ങിയവ നിർമ്മിച്ച് ആളുകളെ വിസ്മയിപ്പിക്കുന്നത്. നൂറു രൂപ മുതൽ വിലയുള്ള ''മീൻ കമ്മൽ'' തന്നെയാണ് ഫെസ്റ്റിലെ മുഖ്യആകർഷണം. മീൻ മാലിന്യം കൊണ്ടുണ്ടാക്കുന്നതെന്ന് കരുതി മണമോ മറ്റോ ഇവയ്ക്കുണ്ടാകുമെന്ന് കരുതേണ്ട. രാസവസ്തുക്കളിൽ രണ്ട് ദിവസം മുക്കി വച്ച് വൃത്തിയാക്കിയ ശേഷമാണ് ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. പ്ലാസ്റ്റിക് കൊണ്ടുണ്ടാക്കാവുന്ന എല്ലാ ചെറുകിട ഉൽപ്പന്നങ്ങളും മീൻ മാലിന്യം കൊണ്ട് നിർമിക്കാൻ കഴിയുമെന്ന് പറയുമ്പോൾ ബിനുവിന്റെ കണ്ണുകളിൽ ആത്മവിശ്വാസത്തിന്റെ തിളക്കം.
പ്ലാസ്റ്റിക് സാധനങ്ങൾ നമ്മുടെ നാടിന് വെല്ലുവിളി ഉയർത്തുന്ന സാഹചര്യത്തിലാണ് ഇത്തരം ഉത്പന്നങ്ങളുമായി എത്തി ഫെസ്റ്റിൽ ബിനു ഇടംപിടിച്ചത്. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ബിനു പന്ത്രണ്ട് വർഷമായി മീൻ മാലിന്യത്തിൽ അത്ഭുതങ്ങൾ തീർക്കാൻ തുടങ്ങിയിട്ട്. ഇതു മാത്രമല്ല, ഷെൽസ് ഉപയോഗിച്ചും ബിനു ഉത്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. കീ ചെയിൻ മുതൽ വലിയ ശിൽപങ്ങൾ വരെയാണ് ഷെൽസുപയോഗിച്ച് നിർമ്മിക്കുന്നത്. പ്രൊഹിബിറ്റഡ് മറൈൻ ആനിമൽസ് അണ്ടർ വൈൽഡ് ലൈഫ് (പ്രൊട്ടക്ഷൻ) 1972 ൽ ഉൾപ്പെട്ടിട്ടുള്ള ഷെല്ലുകൾ ഒഴിവാക്കിയാണ് വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്. ഇതിന്റെ പട്ടികയും ബിനുവിന്റെ കൈവശമുണ്ട്.
ഇത് കൂടാതെ വലംപിരിശംഖ്, ഏനമുള്ളി ശംഖ്, ഗണപതിശംഖ്, കൗഡി, പാൽശംഖ് എന്നിങ്ങനെ ശംഖുകളുടെ ഒരു വലിയ ശേഖരവും ബിനു വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. വലംപിരിശംഖിന് വലിപ്പമനുസരിച്ച് 300 മുതൽ 2500 വരെയാണ് വില. ഇത് കൂടാതെ, ബിനു സ്വയം നിർമ്മിച്ച കുഷ്യൻ, ഷീറ്റ് എന്നിവയും വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. പഴയ മെത്തയുടെ വേസ്റ്റുപയോഗിച്ചാണ് കുഷ്യൻ നിർമ്മിച്ചിരിക്കുന്നത്. ഒരു ജോഡി ബോൾസ് കുഷ്യന് 400 രൂപയും ചതുരത്തിലുള്ള കുഷ്യന് ഒന്നിന് 150 രൂപയുമാണ് വില. ഇവിടെയൊന്നും തീരുന്നില്ല ബിനുവിന്റെ കരവിരുതുകൾ.
പനയോലകൊണ്ടുള്ള കൊട്ടകൾ, തൊപ്പികൾ, പെയിന്റിംഗ് എന്നിവയും വിൽപ്പനയ്‌ക്കെത്തിച്ചിട്ടുണ്ട്. രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്നതാണ് ബിനുവിന്റെ കുടുംബം. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ബിനുവിനെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിലുൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ തന്റെ രസക്കൂട്ടുകൾ പകർന്ന് നൽകാനും ബിനു എത്തുന്നുണ്ട്.