ശബരിമല തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ചു; ദിവസേന 5000 പേർക്ക് ദർശനം
പത്തനംതിട്ട; ശബരിമല ദർശനത്തിന് ദിനംപ്രതി അനുവദിക്കുന്ന തീർത്ഥാടകരുടെ എണ്ണം ഹൈക്കോടതി ഉത്തരവ് പ്രകാരം 5000 ആയി വർധിപ്പിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ഇതിലേക്കുള്ള ഓൺലൈൻ ബുക്കിങ് ഇന്ന് വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്നതാണ്. https://sabarimalaonline.org എന്ന വെബ്സൈറ്റില്‍ നിന്നും ഭക്തര്‍ക്ക് ദർശനം ബുക്ക് ചെയ്യാൻ സാധിക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കും തീര്‍ഥാടനം. എല്ലാ തീര്‍ഥാടകരും നിലക്കലില്‍ എത്തുന്നതിന് 24 മണിക്കൂറിനകം നടത്തിയ കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മാസം 26ന് ശേഷം വരുന്നവർക്ക് 48 മണിക്കൂറിനകം നടത്തിയ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ആണ് വേണ്ടത്. നിലയ്ക്കലില്‍ ഇതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതല്ലെങ്കില്‍ ശബരിമലയിലേക്കുള്ള യാത്രയിലുടനീളം ക്രമീകരിച്ചിട്ടുള്ള സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന ഏതെങ്കിലും അംഗീകൃത കോവിഡ് കിയോസ്‌കില്‍നിന്ന് തീര്‍ത്ഥാടകര്‍ക്കു പരിശോധന നടത്താവുന്നതാണെന്നും മന്ത്രി അറിയിച്ചു.
Recommended Video


കൊവിഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ ജാഗ്രതാ നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ട്.എല്ലാവരും കോവിഡ്19 മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മല കയറുമ്പോള്‍ ശാരീരിക അകലം പാലിക്കണം. അടുത്തിടപഴകുന്നത് മൂലം വളരെ കുറച്ച് പേരില്‍ നിന്നും വളരെയധികം പേരിലേക്ക് പെട്ടെന്ന് രോഗം പകരുന്ന സൂപ്പര്‍ സ്‌പ്രെഡിംഗ് സംഭവിക്കുന്നത് ഒഴിവാക്കുക. തീര്‍ഥാടകര്‍ക്കിടയില്‍ അടുത്ത ബന്ധം ഒഴിവാക്കണം. തീര്‍ഥാടകരുടെ എണ്ണം ഒരു നിശ്ചിത സംഖ്യയിലേക്ക് പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.അടുത്തിടെ കോവിഡ് ബാധിച്ച അല്ലെങ്കില്‍ പനി, ചുമ, ശ്വാസ തടസം, ക്ഷീണം, ഗന്ധം തിരിച്ചറിയാന്‍ പറ്റാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ തീര്‍ത്ഥാടനത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം.
നിലയ്ക്കലിലും പമ്പയിലുമുള്ള ആളുകളുടെ കൂട്ടംകൂടല്‍ ഒഴിവാക്കണം. ഓരോ ഉപയോഗത്തിന് ശേഷവും ടോയ്‌ലറ്റുകള്‍ അണുവിമുക്തമാക്കണം. തീര്‍ഥാടകര്‍ മലയിറങ്ങിയ ശേഷം കൂട്ടം കൂടാതെ പോകുന്ന തരത്തില്‍ മടക്കയാത്ര ആസൂത്രണം ചെയ്യണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.












Click it and Unblock the Notifications