ശബരിമല: പ്രതിദിനം 5000 തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്ന കാര്യം പരിഗണനയിലെന്ന് കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം 5000 വരെ ഉയര്‍ത്തുന്നത് പരിഗണനയിലാണെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ സുരേന്ദ്രന്. നിലവില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പ്രകാരം സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കുമാണ് ശബരിമലയില്‍ ദര്‍ശനത്തിന് അനുമതിയുള്ളത്. ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍ ഫലപ്രദമായതിനാല്‍ തീര്‍ത്ഥാടകരുടെ എണ്ണം പ്രതിദിനം അയ്യായിരമാക്കി വർധിപ്പിക്കണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.
പ്രതിദിനം ദർശനത്തിന് അനുവദിച്ചിരിക്കുന്ന ഭക്തരുടെ എണ്ണം കൂട്ടണമെന്ന് ബോർഡ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ആരോഗ്യ വകുപ്പുമായി കൂടി ആലോചിച്ച് കൂടുതല്‍ തീര്‍ഥാടകരെ ദര്‍ശനത്തിന് അനുവദിക്കണമെന്ന് ദേവസ്വം പ്രസിഡന്റ് എന്‍ വാസു മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. 5000 തീര്‍ത്ഥാടകരെ വരെ അനുവദിക്കണമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
നിലവിലെ ഒരുക്കങ്ങളിലൂടെ തന്നെ കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിലയിരുത്തല്‍. തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ദേവസ്വം ബോര്‍ഡിന് മുന്നിലുള്ളത്. പ്രതിദിനം മൂന്നര കോടി രൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവിൽ 10 ലക്ഷം രൂപയിൽ താഴെയാണ്. മണ്ഡലം-മകര വിളക്ക് സീസണിലെ ആദ്യ രണ്ട് ദിവസം 18 ലക്ഷം രൂപ മാത്രമായിരുന്നു ശബരിമലയിലെ നടവരവ്.