ശബരിമല; കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി, ദിവസം 2000 പേര്‍, ശനിയും ഞായറും 4000
പത്തനംതിട്ട: ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടനത്തിന് ദര്‍ശനത്തിന് അനുമതി നല്‍കാന്‍ തീരുമാനം. ഈ മണ്ഡല - മകര വിളക്ക് സീസണിലെ വരും ദിവസങ്ങളില്‍ മുഴുന്‍ പുതിയ തീരുമാനപ്രകാരം കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം നല്‍കും. രണ്ടായിരം തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും. നിലവില്‍ തിങ്കള്‍ മുതല്‍ വെള്ളിവരേയുള്ള ദിവസം ആയിരം പേര്‍ക്കായിരുന്നു അനുമതി നല്‍കിയിരുന്നത്. കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് നാളെ മുതല്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് ദര്‍ശനത്തിന് എത്താം. ശനി, ഞായര്‍ ദിവസങ്ങളിലും കൂടൂതല്‍ പേര്‍ക്ക് ശബരിമലയിലെത്താന്‍ അനുമതിയുണ്ട്.
നിലവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കാണ് സന്നിധാനത്ത് ദര്‍ശനത്തിന് അനുമതി. ഇത് നാലായിരമാക്കി ഉയര്‍ത്താനാണ് പുതിയ തീരുമാനം. ഭക്തരുടെ എണ്ണം വര്‍ധിപ്പിക്കാമെന്നാണ് ദേവസ്വം ബോർഡിൻ്റെ അഭിപ്രായമെന്ന് പ്രസിഡന്‍റ് എൻ വാസു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഭക്തരുടെ എണ്ണം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു.
ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുക്കുകയായിരുന്നു. അതേസമയം, . ശബരിമല വനമേഖലയില്‍ താമസിക്കുന്ന മലയരയ വിഭാഗക്കാര്‍ക്ക് കാനനപാതയിലൂടെ ശബരിമലയില്‍ എത്തി ദര്‍ശനം നടത്താനും വനംവകുപ്പ് അനുമതി നല്‍കിയിട്ടുണ്ട്.