ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിൽ കോവിഡ് പടരുന്നു: നിയന്ത്രണം കർശനമാക്കി ആരോഗ്യവകുപ്പ്
പത്തനംതിട്ട: ശബരിമല തീർത്ഥാടനം പുരോഗമിക്കുന്നതിനിടെ സന്നിധാനത്ത് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ എക്സക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള ഡെപ്യൂട്ടി തഹസിൽദാർക്കും, ക്ഷേത്രത്തിലെ ഒരു ജീവനക്കാരനും രോഗം സ്ഥിരീകരിച്ചിരുന്നു. ശബരിമലയിലെ കീഴ്ശാന്തിയുമായി വരെ സമ്പർക്കം പുലർത്തിയിരുന്ന തിടപ്പള്ളിയിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്.
സന്നിധാനത്ത് 14 ദിവസത്തിൽ കൂടുതൽ താമസിക്കുന്ന എല്ലാവർക്കും ആരോഗ്യവകുപ്പ് കൊവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. അടുത്ത കുറച്ച് ദിവസങ്ങൾക്കിടെ സന്നിധാനത്തെ ജീവനക്കാർക്കും ഭക്തരിൽ ചിലർക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് രോഗവ്യാപനം തടയുന്നതിനായ പുതിയ നിർദേശം പുറപ്പെടുവിച്ചത്. ആറ് പോലീസ് ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ, ദേവസ്വം ജോലിക്കാർ എന്നിവരുൾപ്പെടെ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിന് പുറമേ ശബരിമല സാനിറ്റൈസേഷൻ സൊസൈറ്റി അംഗങ്ങളായ നാല് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ശബരിമലയിൽ ദിവസേന പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണം ഇരട്ടിയാക്കി കഴിഞ്ഞ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. നേരത്തെ ആയിരം പേർക്കാണ് ശബരിമലയിൽ പ്രവേശനം നൽകിവന്നിരുന്നതെങ്കിൽ ഇപ്പോൾ ഇത് 2000ലേക്ക് ഉയർത്തിയിട്ടുണ്ട്. ഇന്ന് മുതലാണ് 2000 പേർക്ക് ദിവസേന പ്രവേശനം അനുവദിച്ചിട്ടുള്ളത്.
അതിന് പുറമേ ശനി, ഞായർ ദിവസങ്ങളിലും കൂടുതൽ ഭക്തർക്ക് ശബരിമല ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ കഴിയും. പ്രതിദിനം 1000 പേർക്ക് മാത്രമാണ് പ്രവേശനാനുമതി ഉള്ളതെങ്കിലും ശനി, ഞായർ ദിവസങ്ങളിൽ ഇത് 2000 തന്നെയാണ്. ഈ ദിവസങ്ങളിൽ പുതിയ പരിഷ്കാരത്തോടെ 4000 പേർക്ക് പ്രവേശിക്കാനും സാധിക്കും.
Recommended Video
ദിവസേന 10000 പേരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ അനുവദിക്കണമെന്ന നിർദേശമാണ് ദേവസ്വം ബോർഡ് മുന്നോട്ടുവെച്ചിട്ടുള്ളത്. ആരോഗ്യവകുപ്പ് ഇതിനെ എതിർത്തിരുന്നുവെന്നാണ് സൂചന. അടുത്തിടെ ശബരിമലയിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണവും വർധിച്ചിരുന്നു ഈ സാഹചര്യത്തിൽ ആരോഗ്യവകുപ്പ് നടപടികൾ കർശനമാക്കിയിട്ടുണ്ട്.