ശബരിമല തീർത്ഥാടനം: തപാൽ വകുപ്പ് വഴിയുള്ള പ്രസാദ വിതരണത്തിൽ വർധനവ്, ആവശ്യക്കാർക്ക് 450 രൂപയ്ക്ക്
പത്തനംതിട്ട: ശബരിമലയിൽ തപാൽ വഴിയുള്ള പ്രസാദ വിൽപ്പനയിൽ വർധനവ്. 450 രൂപയാണ് പ്രസാദം അടങ്ങിയ കിറ്റിന്റെ വില. കൊവിഡ് സാഹചര്യത്തിൽ ശബരിമലയിൽ നേരിട്ടെത്താൻ കഴിയാത്ത നിരവധി പേരാണ് കിറ്റ് വാങ്ങുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതോടെയാണ് ദേവസ്വം ബോർഡ് പ്രസാദം വീട്ടിലെത്തിച്ച് നൽകാനുള്ള തീരുമാനത്തിലെത്തിയത്. അരവണ, വിഭൂതി, കുങ്കുമം, മഞ്ഞൾപ്പൊടി, അർച്ചനയുടെ പ്രസാദം എന്നിവയാണ് കിറ്റിലുള്ളത്.
കോണ്‍ഗ്രസിന്റെ ഫൈവ് സ്റ്റാര്‍ സംസ്കാരം ഉപേക്ഷിക്കാന്‍ സമയമായെന്ന് ഗുലാം നബി ആസാദ്
ആവശ്യക്കാർക്ക് അനുസരിച്ച് കിറ്റുകൾ ലഭ്യമാക്കുകയാണ് ചെയ്യുന്നത്. തപാൽ വഴി എത്തിച്ചുനൽകാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കിറ്റിൽ നിന്ന് അപ്പം ഒഴിവാക്കിയിട്ടുള്ളത്. ഒരു കിറ്റിന് 250 രൂപ ദേവസ്വം ബോർഡിനും 200 തപാൽ വകുപ്പിനുമാണ് ലഭിക്കുക. അപ്പം, അരവണ വിൽപ്പന ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ തപാൽ വഴിയുള്ള പ്രസാദ വിൽപ്പന കൂടുതൽ ശക്തമാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. വീടിനടുത്തുള്ള പോസ്റ്റ് ഓഫീസിലെത്തി ഭക്തർക്ക് പ്രസാദം ബുക്ക് ചെയ്യാം. പണമടച്ച് മൂന്ന് ദിവസത്തിനുള്ളിലാണ് പ്രസാദം ആവശ്യക്കാർക്ക് ലഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ ഒരാൾക്ക് ബുക്ക് ചെയ്യാവുന്ന കിറ്റിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. ഓർഡറുകൾക്ക് അനുസൃതമായി പമ്പയിലെ പോസ്റ്റ് ഓഫീസിൽ എത്തിക്കുന്ന കിറ്റ് ഇവിടെ നിന്ന് മറ്റ് പോസ്റ്റ് ഓഫീസുകളിലേക്ക് അയയ്ക്കുന്ന രീതിയാണ് പിന്തുരുക. ഈ സംവിധാനം ആരംഭിച്ചതിന് പിന്നാലെ 5000 ലധികം ഓർഡറുകളാണ് ആദ്യഘട്ടത്തിൽ ദേവസ്വം ബോർഡിന് ലഭിച്ചിട്ടുള്ളത്.