ശബരിമല നിരോധനാജ്ഞ വീണ്ടും നീട്ടി: ഡിസംബർ 12ന് അർധരാത്രി വരെ, നീട്ടിയത് തീർഥാടകരുടെ സംരക്ഷണത്തിന്
ശബരിമല: ഇലവുങ്കൽ മുതൽ സന്നിധാനം വരെ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 12ന് അർധരാത്രി വരെ ദീർഘിപ്പിച്ച് ജില്ലാ മജിസ്‌ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകരുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും ക്രമസമാധാനം നിലനിർത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനുമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. പമ്പാ പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും മുഴുGldlവൻ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ നിയമവിരുദ്ധമായി സംഘം ചേരുന്നതും, പ്രകടനം, പൊതുയോഗം, വഴിതടയൽ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല ദർശനത്തിന് എത്തുന്ന തീർഥാടകർക്ക് സമാധാനപരമായ ദർശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തർക്ക് ഒറ്റയ്‌ക്കോ, സംഘമായോ ദർശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ, നാമജപം നടത്തുന്നതിനോ ഈ ഉത്തരവു മൂലം യാതൊരു തടസവും ഇല്ല. ഡിസംബർ എട്ടിന് അർധരാത്രി മുതൽ ഡിസംബർ 12ന് അർധരാത്രി വരെ ഉത്തരവിന് പ്രാബല്യമുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെയും ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേട്ടിന്റെയും നിലയ്ക്കൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ടിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും തുലാമാസ പൂജാ സമയത്തും ചിത്തിര ആട്ടവിശേഷ സമയത്തും മണ്ഡല മകരവിളക്കിനായി നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളുടെയും സംഘർഷ സാധ്യത നേരിൽ ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലും ക്രിമിനൽ നടപടിക്രമം വകുപ്പ് 144 പ്രകാരമാണ് ജില്ലാ മജിസ്‌ട്രേട്ടായ ജില്ലാ കളക്ടർ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്.
ഡിസംബർ എട്ടിന് ഉച്ചയ്ക്ക് രണ്ടിന് എട്ടു പ്രതിഷേധക്കാരെ നിലയ്ക്കൽ സംഘടിച്ച് നിരോധനാജ്ഞ ലംഘിച്ചതിനെ തുടർന്ന് പോലീസ് അറസ്റ്റു ചെയ്തതായി നിലയ്ക്കൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേട്ട് റിപ്പോർട്ട് നൽകി. സുപ്രീംകോടതിയുടെ ശബരിമലയിലെ സ്ത്രീപ്രവേശന വിധിയെ മാനിക്കാതെ പ്രതിഷേധം നടത്തുന്ന സംഘടനകൾ മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വഴിയിൽ തടയുമെന്നും മറ്റുമുള്ള പ്രകോപനപരമായ പ്രഖ്യാപനങ്ങൾ നടത്തിയ സാഹചര്യത്തിൽ വിവിധ വകുപ്പ് മന്ത്രിമാരുടെ ശബരിമല സന്ദർശന വേളകളിൽ ക്രമസമാധാന ലംഘനപരമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ചെയ്തു. പ്രതിഷേധക്കാർ ഏതു സമയവും ശബരിമലയുടെ പല ഭാഗങ്ങളിൽ കേന്ദ്രീകരിക്കാൻ സാധ്യതയുള്ളതും ജനങ്ങളുടെ ഇടയിൽ നുഴഞ്ഞു കയറി അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സാധ്യതയുള്ളതുമായ സാഹചര്യത്തിൽ, ജനുവരി 14 അർധരാത്രി വരെ നിരോധനാജ്ഞ ദീർഘിപ്പിക്കണമെന്നും ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിൽ പറയുന്നു.