മകരവിളക്ക് തീര്‍ത്ഥാടനത്തില്‍ ആശയക്കുഴപ്പം: ഇനിയും വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചിട്ടില്ല
പത്തനംതിട്ട: മകരവിളക്ക് കാലത്തെ ശബരിമലയിലെ തീർത്ഥാടകരുടെ എണ്ണം സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. പ്രതിദിനം 5000 പേരെ അനുവദിക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിലാണിത്. കോടതിയിൽ നിന്നുള്ള തീരുമാനം നീണ്ടുപോകുന്ന സാഹചര്യത്തിൽ വിർച്വൽ ക്യൂ ബുക്കിംഗും പ്രതിസന്ധിയിലായിക്കഴിഞ്ഞിട്ടുണ്ട്.
ശബരിമലയിൽ പ്രതിദിനം പ്രവേശിപ്പിക്കുന്ന തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കൊറോണ വൈറസ് വ്യാപന ഭീഷണിയുണ്ട് കാണിച്ച് ആരോഗ്യവകുപ്പ് എതിർത്തത് മൂലം സർക്കാർ തീരുമാനവും വൈകിയിരുന്നു. അതേസമയം ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ദേവസ്വം എംപ്ലോയീസ് അസോസിയേഷൻ കോടതിയലക്ഷ്യ ഹർജിയും നൽകിയിരുന്നു. ഇതേത്തുടർന്ന് മണ്ഡലമാസ തീർത്ഥാടനത്തിന്റെ അവസാന നാല് ദിവസത്തേക്ക് തീർത്ഥാടരുടെ എണ്ണം 5000 ആക്കി ഉയർത്തിയിരുന്നു.
മകരളവിളക്ക് തീർത്ഥാടന കാലത്തേക്കായി ബുധനാഴ്ച വൈകിട്ട് നട തുറക്കും. ഇതിനായുള്ള വിർച്വൽ ക്യൂ ബുക്കിംഗ് ഇതുവരെയും ആരംഭിച്ചിട്ടില്ല. ഇതിനിടെയാണ് തീർത്ഥാടകരുടെ എണ്ണം വർധിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്. കേസിൽ കക്ഷി ചേർന്നിട്ടില്ലെങ്കിലും സുപ്രീം കോടതി വിഷയത്തിൽ നിലപാട് ആരാഞ്ഞാൽ ദേവസ്വം ബോർഡ് സർക്കാരിനെതിരായ നിലപാട് സ്വീകരിക്കില്ല. കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിച്ച് ബാറുകൾ ഉൾപ്പെടെ സംസ്ഥാനത്ത് തുറന്ന സർക്കാർ ശബരിമലയുടെ കാര്യത്തിൽ കടുംപിടുത്തം കാണിക്കുന്നത് ശരിയല്ലെന്ന വിമർശനവും പല കോണുകളിൽ നിന്നായി ഉയരുന്നുണ്ട്.