ശബരിമല: നിലയ്ക്കലിൽ തീർഥാടന മുന്നൊരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ, ബേസ് ക്യാന്പ് ഒരുങ്ങുന്നത് നിലക്കലില്‍
നിലയ്ക്കല്‍: ശബരിമല മണ്ഡലമകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. പ്രളയത്തിൽ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും തകർന്ന സാഹചര്യത്തിൽ ഇക്കുറി നിലയ്ക്കൽ ബേസ് ക്യാമ്പാക്കി നിലനിർത്തിയാണ് തീർഥാടനം നടക്കുന്നത്. പമ്പയിലുണ്ടായിരുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും നിലയ്ക്കലിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ഏർപ്പെടുത്തുക എന്ന ശ്രമകരമായ ജോലിയാണ് സർക്കാരും ദേവസ്വംബോർഡും ഏറ്റെടുത്തിട്ടുള്ളത്.
ളാഹയിൽ അയ്യപ്പഭക്തന്റെ മരണം: അപകടമരണമെന്ന് കരുതുന്നില്ലെന്ന് ഭാര്യ, സമഗ്രാന്വേഷണം വേണം
നിലയ്ക്കലിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുള്ള പ്രധാന ചുമതല ടാറ്റ പ്രോജക്ട് ലിമിറ്റഡിനാണ് നൽകിയിട്ടുള്ളത്. നിലയ്ക്കൽ ബേസ് ക്യാമ്പ് ആകുന്നതോടെ ഇവിടെ തീർഥാടകർക്ക് വിരി വയ്ക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി 3600 ച.മീറ്റർ വിസ്തൃതിയുള്ള വിരി ഷെഡാണ് തയാറായി വരുന്നത്. നിലയ്ക്കലിൽ നിലവിലുള്ള 470 സ്ഥിരം ടോയ്‌ലറ്റുകൾക്ക് പുമേ 500 ടോയ്‌ലറ്റുകൾ കൂടി ടാറ്റാ പ്രോജക്ട്‌സ് സ്ഥാപിക്കുന്നുണ്ട്. കണ്ടയിനർ രൂപത്തിൽ ബയോ ഡൈജസ്റ്റർ സംവിധാനം ഉപയോഗിച്ചുള്ളവയാണ് പുതിയ ടോയ്‌ലറ്റുകൾ.
നിലയ്ക്കലിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നാല് സ്ഥലങ്ങളിലായി 25 ആർഒ പ്ലാന്റുകൾ ടാറ്റാ സ്ഥാപിക്കുന്നുണ്ട്. ഇവിടെനിന്നും വാട്ടർ അതോറിറ്റിയുടെ 300 കിയോസ്കുകളിലേക്ക് ശുദ്ധീകരിച്ച ജലം എത്തിക്കുവാൻ കഴിയും. നിലയ്ക്കലിൽ പോലീസിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 480 പോലീസുകാർക്ക് തങ്ങുവാൻ കഴിയുന്ന തരത്തിലുള്ള കണ്ടയിനർ ബാരക്കുകളുടെ നിർമാണവും അവസാന ഘട്ടത്തിലാണ്. സ്റ്റീലിൽ നിർമിച്ചിട്ടുള്ള റെഡിമെയ്ഡ് ബാരക്കുകളുടെ അസംബ്ലിംഗ് പ്രവർത്തനങ്ങൾ 10 ന് മുമ്പ് പൂർത്തിയാകും.
നിലയ്ക്കലിൽ നിലവിൽ 50 ലക്ഷം ലിറ്റർ ജലം ശേഖരിക്കുന്നതിനുള്ള ടാങ്കുകളാണ് നിലവിലുള്ളത്. ഇതിന് പുമേ 25 ലക്ഷം ലിറ്റർ ജലം കൂടി സംഭരിക്കുന്നതിനുള്ള ടാങ്കുകളുടെ നിർമാണവും പൂർത്തിയായി വരുന്നു. അഞ്ച് ലക്ഷം ലിറ്റർ വീതം ശേഷിയുള്ള മൂന്ന് സ്റ്റീൽ ടാങ്കുകളും 5000 ലിറ്റർ ശേഷിയുള്ള 20 പിവിസി ടാങ്കുകളുമാണ് ജലവിതരണത്തിനായി സ്ഥാപിക്കുന്നത്. വാഹന പാർക്കിംഗിന് കൂടുതൽ സ്ഥലം ലഭ്യമാക്കുന്നതിനായി 1400 റബർ മരങ്ങൾ ഉടൻ മുറിച്ചുമാറ്റും.
കെഎസ്ആർടിസിയ്ക്ക് കൂടുതൽ പാർക്കിംഗിനുള്ള സംവിധാനങ്ങളും ഓഫീസ് പ്രവർത്തിപ്പിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. ഈ തീർഥാടന കാലത്ത് സ്വകാര്യവാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം കെഎസ്ആർടിസി ബസുകളിലായിരിക്കും തീർഥാടകരെ പമ്പയിലേക്കും തിരിച്ചും എത്തിക്കുക. ഈ സാഹചര്യത്തിൽ കെഎസ്ആർടിസിയ്ക്ക് കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനും ആവശ്യമായ അധികസൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലയ്ക്കലിലെ പ്രവർത്തനങ്ങൾ തീർഥാടനകാലത്തിന് മുമ്പുതന്നെ പൂർത്തിയാക്കാവുന്ന രീതിയിൽ ദ്രുതഗതിയിൽ പ്രവർത്തനങ്ങൾ നടന്നുവരുകയാണെന്ന് ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ അസിസ്റ്റന്റ് എൻജിനീയർ ശ്രീപദ് പറഞ്ഞു.