സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി: ഇന്ന് ആഴി വീണ്ടും തെളിയിക്കും
ശബരിമല: സന്നിധാനത്ത് വിശ്വാസത്തിന്റെ തീജ്വാല ഉയരുന്ന ആഴിയിലെ കരി നീക്കി. മണ്ഡലകാല തീര്‍ഥാടനത്തിന് ശേഷം വ്യാഴാഴ്ച മണിക്കൂറുകളോളം പരിശ്രമിച്ചാണ് ട്രാക്ടറില്‍ അഞ്ച് ലോഡ് കരി നീക്കിയത്. നെയ്‌ത്തേങ്ങയില്‍ നിന്ന് അഭിഷേകത്തിനായി നെയ്യ് മാറ്റിയ ശേഷമുള്ള തേങ്ങ മുറികളാണ് ഭക്തര്‍ ആഴിയിലെ ഹോമകുണ്ഡത്തില്‍ സമര്‍പ്പിക്കുന്നത്.
ചതുരാകൃതിയിലുള്ള ആഴിയുടെ അടിവശത്ത് ചാരം നിറയാന്‍ ഇരുമ്പ് കമ്പികൊണ്ട് പ്രത്യേക അറ ഒരുക്കിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ച പൈപ്പില്‍ നിന്നും വെള്ളം ചീറ്റി ചാരം വലിയ നടപന്തലിലെ ഓടയിലൂടെ ഒഴുക്കി കളയാറാണ് പതിവ്. ഇതിനായി ആഴിക്ക് പുറത്ത് പ്രത്യേക വാല്‍വുമുണ്ട്. ബാക്കി വരുന്ന ചിരട്ടക്കരിയാണ് കരാറെടുത്തവര്‍ ദേവസ്വം ബോര്‍ഡ് പൊതുമരാമത്ത് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ നീക്കിയത്. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ രാത്രി വരെ നിരവധി തൊഴിലാളികളാണ് ഇതിനായി പരിശ്രമിച്ചത്.

ഇന്ന് വൈകിട്ട് മകരവിളക്ക് മഹോത്സവത്തിന് നട തുറന്ന ശേഷം മേല്‍ശാന്തിയുടെ ചുമതലയുള്ള തിരുവല്ല കാവുംഭാഗം നാരായണന്‍ നമ്പൂതിരി പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിക്കും. ഇതിന് ശേഷം മകരവിളക്ക് തീര്‍ഥാടനം അവസാനിക്കുന്ന ഡിസംബര്‍ 19 വരെ അയ്യപ്പ ഭക്തര്‍ സമര്‍പ്പിക്കുന്ന തേങ്ങാ മുറികള്‍ ഏറ്റുവാങ്ങി മഹാ ആഴി എരിയും. ഓരോ മണ്ഡലകാലത്തിന് മുമ്പും പൊതുമരാമത്ത് വിഭാഗം ആഴിയുടെ അറ്റകുറ്റപ്പണി നടത്താറുണ്ട്.
അതേസമയം, മണ്ഡല കാലത്ത് ശബരിമലയിലേക്കുള്ള വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയത് 39 സെക്കന്റ് മാത്രമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി അറിയിച്ചു. വൈദ്യുതി കേബിളില്‍ ചെറു ജീവികളുണ്ടാക്കിയ തകരാര്‍ സെക്കന്റുകള്‍ക്കകം പരിഹരിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പ് വരെ ബെയര്‍ ലൈന്‍ വഴിയാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് വൈദ്യുതി എത്തിച്ചത്. എന്നാല്‍ വന്യജീവികളുടെ സുരക്ഷ കണക്കിലെടുത്ത് പിന്നീട് ഇന്‍സുലേറ്റഡ് ഹൈ ടെന്‍ഷന്‍, ലോ ടെന്‍ഷന്‍ ലൈനുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതോടെ വന്യജീവികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാകുകയും വൈദ്യുതി തടസം കുറയുകയും ചെയ്തു. കൂടാതെ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പട്രോളിംഗ് നടത്തി കണ്ടെത്തുന്ന ലൈനിലെ പ്രശ്നങ്ങള്‍ അതാത് സമയം പരിഹരിക്കുന്നുണ്ട്.
മണ്ഡല പൂജക്ക് ശേഷം നട അടച്ചതോടെ അവശേഷിക്കുന്ന പ്രവൃത്തി നടത്തുന്ന തിരക്കിലാണ് ഉദ്യോഗസ്ഥര്‍. കേബിള്‍ കടന്ന് പോകുന്ന വഴിയിലെ പരിശോധന, തകരാറിലായ ഫ്യൂസ്, ബള്‍ബ് എന്നിവ മാറ്റി സ്ഥാപിക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും ചെയ്യുന്നത്. ഇത് ഡിസംബര്‍ 30നകം പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications