ശബരിമല: ഗ്രാമപഞ്ചായത്തുകള്‍ക്കും നഗരസഭയ്ക്കും 3.36 കോടിയുടെ പ്രത്യേക ധനസഹായം അനുവദിച്ചു
തിരുവനന്തപുരം: ശബരിമല തീർഥാടനത്തോട് അനുബന്ധിച്ച് സമീപപ്രദേശത്തെ ഗ്രാമപഞ്ചായത്തുകൾക്ക് 2.31 കോടിയും, നഗരസഭകൾക്ക് 1.05 കോടിയും പ്രത്യേക ധനസഹായമായി അനുവദിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. 32 പഞ്ചായത്തുകൾക്കും 6നഗരസഭകൾക്കുമാണ് ഗ്രാൻറ് അനുവദിച്ചത്. അടിസ്ഥാന സൗകര്യമൊരുക്കൽ, ശുചീകരണം, വഴിത്താരകളുടെ പരിപാലനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഫണ്ട് വിനിയോഗിക്കാം. തീർഥാടനപാത സുന്ദരവും മാലിന്യമുക്തവുമായി സൂക്ഷിക്കാനും, തീർഥാടകർക്ക് സൗകര്യങ്ങളൊരുക്കി നൽകാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് മന്ത്രി നിർദേശിച്ചു.
കഴിഞ്ഞ വർഷം അനുവദിച്ചതിനു പുറമേ നിന്ന് ഓമല്ലൂർ, മണിമല പഞ്ചായത്തുകളെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ 17 പഞ്ചായത്തുകൾക്കും കോട്ടയം ജില്ലയിലെ 9 പഞ്ചായത്തുകൾക്കും, ഇടുക്കി ജില്ലയിലെ 6 പഞ്ചായത്തുകൾക്കുമാണ് സഹായം. ചെങ്ങന്നൂർ, പത്തനംതിട്ട, തിരുവല്ല, ഏറ്റുമാനൂർ, പാലാ, പന്തളം നഗരസഭകൾക്കും തുക അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട നഗരസഭയ്ക്ക് 30 ലക്ഷം രൂപയും ചെങ്ങന്നൂർ നഗരസഭയ്ക്ക് 25 ലക്ഷം രൂപയും പന്തളം നഗരസഭയ്ക്ക് 20 ലക്ഷം രൂപയുമാണ് സഹായം. മറ്റ് നഗരസഭകൾക്ക് 10ലക്ഷം വീതം ലഭിക്കും. പഞ്ചായത്തുകളിൽ എരുമേലിക്ക് 37.7 ലക്ഷവും, റാന്നി-പെരുനാടിന് 23.57 ലക്ഷവും, പാറത്തോടിന് 14.14 ലക്ഷവും മണിമലയ്ക്ക് 11.79 ലക്ഷവും കുളനടയ്ക്ക് 10.84 ലക്ഷവുമാണ് അനുവദിച്ചത്.
അക്കാര്യത്തില്‍ ഞാന്‍ ദില്‍ഷയോട് ഇപ്പോഴും നന്ദിയുള്ളവനാണെന്ന് റോബിന്‍: ആ സ്വഭാവമുള്ളവളല്ല അവള്‍
അതേസമയം, ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ പ്രധാന തീര്‍ഥാടന പാതകളിലും മറ്റ് പാതകളിലും പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങള്‍ക്ക് സമീപം ഭക്ഷണം പാകം ചെയ്യുന്നതും പഞ്ചായത്ത് പ്രദേശത്ത് ഭിക്ഷാടനം നടത്തുന്നതും കർശനമായി നിരോധിച്ചുകൊണ്ട് പെരുനാട് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചു.
തീര്‍ഥാടക പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചു വെക്കുന്നതും പാചകം ചെയ്യുന്നതും വില്‍പ്പന നടത്തുന്നതും ളാഹ മുതല്‍ സന്നിധാനം വരെയുളള ഹോട്ടലുകള്‍ ഒരേ സമയം അഞ്ച് ഗ്യാസ് സിലിണ്ടറുകളില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലത്ത് സൂക്ഷിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
ഇതിന് പുറമെ ഏത് തരത്തിലുളള നിരോധിത പ്ലാസ്റ്റിക് ഉപയോഗിക്കുന്നതും മാലിന്യങ്ങള്‍ അലക്ഷ്യമായി ഉപേക്ഷിക്കുന്നതും സംസ്‌കരിക്കുന്നതും കര്‍ശനമായി നിരോധിച്ചതായും റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.