പത്തനംതിട്ടയിലെ പൊടിമോൻ വിഷയം; നീതി നിഷേധിച്ച പോലീസുകാർക്ക് എതിരെ നടപടിയെന്ന് കമ്മീഷൻ
പത്തനംതിട്ട: പൊടിമോന്റെ പരാതിയെ നിസാരവത്കരിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കുമെന്ന് പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി പറഞ്ഞു. ഇന്നലെ പത്തനംതിട്ട കളക്ടറേറ്റിൽ നടന്ന പട്ടികജാതി പട്ടിക ഗ്രോത്രവർഗ പരാതി പരിഹാര അദാലത്തിലാണ് കമ്മീഷൻ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശവും നൽകി.
എതിർകക്ഷികൾക്കെതിരെ പട്ടിക ജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം നടപടിയെടുക്കാനും ഉത്തരവായി. ഏഴംകുളം മങ്കോട്ട്മുരിപ്പ് പട്ടികജാതി കോളനി പ്ലാവിള വടക്കേതിൽ പൊടിമോൻ കഴിഞ്ഞ സെപ്തംബറിലാണ് നീതി തേടി അടൂർ പോലീസ് സ്‌റ്റേഷനിൽ എത്തുന്നത്. തന്നെ അകാരണമായി മർദിച്ചവർക്കെതിരെ നടപടി വേണമെന്നായിരുന്നു ആവശ്യം.

ഇതിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് പിന്നീട് തുടർ നടപടികൾ മരവിപ്പിക്കുകയായിരുന്നു. അങ്ങനെയാണ് പൊടിമോന്റെ പരാതി അദാലത്തിലേക്ക് വന്നത്. പരാതിയേക്കുറിച്ച് പൊടിമോൻ പറയുന്നതിങ്ങനെ. കഴിഞ്ഞ വർഷം സെ്ര്രപംബർ ഒൻപതാം തീയതി വൈകുന്നേരം പണി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴിയാണ് രണ്ടു പേരടങ്ങുന്ന സംഘം തന്നെ ആക്രമിച്ചത്.
ടോർച്ച് ലൈറ്റുപയോഗിച്ച് മാരകമായി മർദിച്ചതിനു ശേഷം ഇരുചക്രവാഹനത്തിലിരുത്തി വീടിന് മുൻപിൽ കൊണ്ടുപോയി ഉപേക്ഷിച്ചു. ഇതിന് നാട്ടുകാർ സാക്ഷി.ഈ വിവരം പോലീസിനെ അറിയിച്ചു. പിന്നീട് പ്രതികൾ ഒത്തുതീർപ്പ് ചർച്ചകൾക്ക് വരികയും ചെയ്തു. എന്നാൽ, പൊടിമോൻ അതിനു വഴങ്ങിയില്ല. അതോടെ അന്വേഷണം മരവിക്കപ്പെടുകയും ചെയ്തു.
കേസ് പോലീസുകാർ മനപൂർവം വൈകിക്കുകയായിരുന്നുവെന്ന് പൊടിമോൻ തിരിച്ചറിഞ്ഞതും അദാലത്തിനിടെയായിരുന്നു. അദാലത്ത് അധികൃതർ അടൂർ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു പരാതി ലഭിച്ചിട്ടില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥർ വാദിച്ചത്. കമ്മീഷനെ മനപൂർവം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിനാണ് ഇവർക്കെതിരെ നടപടിയെടുക്കാൻ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷൻ ചെയർമാൻ നിർദേശം നൽകിയത്.












Click it and Unblock the Notifications