ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു; വന്‍ അപകടം ഒഴിവായത് തലനാരിഴക്ക്... സംഭവം പത്തനംതിട്ടയിൽ!
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ ടയര്‍ ഊരിത്തെറിച്ചു റോഡില്‍ വീണു. വന്‍ അപകടം ഒഴിവായി. നിറയെ കുട്ടികളുമായി വന്ന പത്തനംതിട്ട അമ്യത വിദ്യാലയത്തിലെ സ്‌കൂള്‍ ബസിന്റെ ടയറാണ് ഊരിപ്പോയത്. ഇന്നലെ രാവിലെ 8 .10 ന് വാഴമുട്ടം പുതുപറമ്പില്‍ ജംഗ്ഷന് സമീപമാണ് സംഭവം. വി.കോട്ടയം ഭാഗത്ത് നിന്നും കുട്ടികളുമായി പത്തനംതിട്ടക്ക് വരികയായിരുന്നു ബസിന്റെ പിറകിലെ ഇടത് വശത്തെ ടയറാണ് ഊരി വീണത്.
എന്നാല്‍ ഡ്രൈവര്‍ ഇതറിയാതെ അമ്പത് മീറ്ററോളം മുന്നോട്ട് പോയി. റോഡില്‍ നിന്നവര്‍ ബഹളം വെച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു. തൊട്ടടുത്ത ടയറിന്റെയും നട്ടുകള്‍ ഊരി മാറ്റിയ അവസ്ഥയിലായിരുന്നു. കുറച്ച് ദൂരം കൂടി പോയാല്‍ ഈ ടയറും ഇളകി മാറിയേനെ. സംഭവത്തില്‍ ദുരൂഹതയുള്ളതായി സംശയിക്കുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ഇതേ പോലെ വലത് വശത്തെ ടയറുകള്‍ക്കും നട്ടുകള്‍ ഇല്ലായിരുന്നത് സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.

കരുനാഗപ്പള്ളിയില്‍ കഴിഞ്ഞ മാസം 14 നാണ് ബസ് ടെസ്റ്റ് കഴിഞ്ഞ് പത്തനംതിട്ടയില്‍ കൊണ്ടു വന്നത്. പിന്നീട് ബുധനാഴ്ചയും വ്യാഴാഴ്ചയും കുട്ടികളെയും കൊണ്ട് പോയിരുന്നു. വ്യാഴാഴ്ച സ്‌കൂള്‍ ഓട്ടം കഴിഞ്ഞ് വാഴമുട്ടത്തുള്ള ഡ്രൈവര്‍ രതീഷിന്റെ വീടിന് സമീപം റോഡരുകിലാണ് ബസ് പാര്‍ക്ക് ചെയ്തിരുന്നത്. രാത്രിയില്‍ ഏതെങ്കിലും സാമൂഹ്യ വിരുദ്ധരോ മോഷ്ടാക്കളോ നട്ടുകള്‍ ഊരിമാറ്റിയതാണോയെന്ന് കരുതുന്നതായും സ്‌കൂള്‍ അധിക്യതര്‍ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കും.
ബസ് നിയന്ത്രണം വിട്ടിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കാമായിരുന്നു. വാഹനം എടുക്കും മുമ്പ് ഡ്രൈവര്‍ ബസ് പരിശോധിക്കാഞ്ഞത് രക്ഷിതാക്കളുടെ പ്രതിേഷധത്തിന് കാരണമായിട്ടുണ്ട്. പതിവിലും നേരത്തെയാണ് ഇന്നലെ ബസ് കടന്ന് പോയതെന്നും ഇത് കാരണം ചില കുട്ടികള്‍ക്ക് ബസില്‍ കയറാന്‍ പറ്റിയില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് വെഹിക്കിള്‍ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications