മകരവിളക്ക് വ്യൂ പോയിന്റുകളിലെ സുരക്ഷാസ്ഥിതി വിലയിരുത്തി: അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നിർദേശം
പത്തനംതിട്ട: മകരവിളക്ക് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വ്യൂപോയിന്റുകളിൽ സുരക്ഷാ പരിശോധന നടത്തി. ജില്ലാ ദുരന്തനിവാരണം വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്. ശിവപ്രസാദ്, ദുരന്തനിവാരണം അസിസ്റ്റന്റ് പ്രൊഫസർ അമൽരാജ് എന്നിവരുടെ നേതൃത്വത്തിൽ ഫയർഫോഴ്സ്, വനം, റവന്യൂ, ഇറിഗേഷൻ, പോലീസ്, ആരോഗ്യവകുപ്പ്, ജലസേചനം തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു. ജില്ലയിലെ പ്രധാനപ്പെട്ട മകരവിളക്ക് വ്യൂ പോയിന്റുകളായ അയ്യൻമല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട്, ഇലവുങ്കൽ, ചിറ്റാർ, ആങ്ങമൂഴി എന്നിവിടങ്ങളിൽ സംഘം സന്ദർശിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 14 വരെ നീട്ടി: ജനുവരി അഞ്ചിന് അർധരാത്രി മുതൽ 14 ന് അർധരാത്രി വരെ
മകരവിളക്കിനോട് അനുബന്ധിച്ച് അയ്യപ്പഭക്തർ തമ്പടിക്കുന്ന പ്രദേശങ്ങളിൽ മുങ്ങിമരണം തുടങ്ങിയ അപകടങ്ങൾ ഒഴിവാക്കാനായി വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ പുഴയുടെ ആഴമെത്രയെന്ന് കാണിക്കുന്ന ബോർഡുകൾ സ്ഥാപിക്കുവാനും അപകടമേഖലയെ വേർതിരിച്ച് കാണിക്കുവാനുമുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അയ്യപ്പന്മാർ മകരജ്യോതി ദർശനത്തിനെത്തുന്ന പ്രദേശങ്ങളിലെ അഗ്നിബാധയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേകം അഗ്നിരക്ഷാസേനകളെ ഏർപ്പെടുത്തുകയും ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളുണ്ടായാൽ പ്രഥമശുശ്രൂഷ നൽകുന്നതിനും അടിയന്തരവൈദ്യ സഹായം ലഭ്യമാക്കുന്നതിനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരേയും ആംബുലൻസ് അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്താനും തീരുമാനിച്ചു. വൈദ്യുതി എത്തിച്ചേരാത്ത മേഖലകളിൽ വനംവകുപ്പ് പൊലീസ്, ഫയർഫോഴ്സ് എന്നിവരുടെ കൈവശമുള്ള ആസ്‌ക ലൈറ്റുകൾ സ്ഥാപിക്കുന്നതിനും നിർദേശം നൽകി. അയ്യപ്പന്മാരുടെ സേവനത്തിനായി ഇവിടങ്ങളിൽ കുടിവെള്ളം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി.
ആവശ്യമായ സ്ഥലങ്ങളിൽ അയ്യപ്പസേവാസംഘത്തിന്റെ സഹായം തേടുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ പി.ബി.നൂഹ് അറിയിച്ചു. കളക്ടറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സംഘം ഇന്നലെ സന്ദർശനം നടത്തിയത്. മകരവിളക്കിന് മുമ്പ് തന്നെ പരിശീലനം ലഭിച്ച റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരെ ഈ പോയിന്റുകളിൽ ഡ്യൂട്ടിക്ക് നിയോഗിക്കുകയും നിലവിൽ നിർദ്ദേശിച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നണ്ടോയെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുമെന്ന് ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടർ എസ്.ശിവപ്രസാദ് പറഞ്ഞു. ഈ ഉദ്യോഗസ്ഥർ പമ്പ, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അടിയന്തരഘട്ട പ്രതികരണ കേന്ദ്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കും.