എവിടെ തിരിഞ്ഞാലും തെരുവ് നായ്ക്കള്‍: പൊറുതിമുട്ടി പത്തനംതിട്ടക്കാർ, വാക്സിനേഷനും സജീവം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ തെരുവ് നായയുടെ ശല്യം രൂക്ഷമാവുന്നു. നിരവധി പേർക്കാണ് അടുത്ത ദിവസങ്ങളില്‍ തെരുവ് നായുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ജില്ലയില്‍ എവിടെ തിരിഞ്ഞു നോക്കിയാലും നായക്കളെ കാണാമെന്ന സ്ഥിതിയാണുള്ളത്. മാലിന്യ നീക്കവും സംസ്കരണവും കാര്യക്ഷമമാകാത്തതാണു ജില്ലയിൽ തെരുവുനായകളുടെ എണ്ണം കൂടാന്‍ പ്രധാന കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക തദ്ദേശസ്ഥാപനങ്ങളും ശരിയായ രീതിയില്‍ മാലിന്യ നീക്കം നടത്തുന്നില്ലെന്ന ആരോപണവും ശക്തമാണ്.
ശേഖരിച്ച മാലിന്യങ്ങള്‍ മാസങ്ങളോളം കൂട്ടിയിട്ടിരിക്കുന്ന് തെരുവ് നായകളുടെ ശല്യം മാത്രമല്ല, മറ്റ് പ്രശ്നങ്ങള്‍ക്കും ഇടയാക്കുന്നു. റിങ് റോഡിന്റെ ഇരുവശത്തും ചാക്കിൽ കെട്ടി മാലിന്യം നിക്ഷേപിക്കുന്നതും നായ്ക്കൾ പെരുകാന്‍ ഇടയാക്കുന്നുണ്ട്. പന്തളത്താവട്ടെ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രമാണ് തെരുവ് നായ്ക്കളുടെ വിരഹ കേന്ദ്രം.

അതേസമയം തന്നെ തെരുവ് നായ്ക്കള്‍ക്കുള്ള വാക്സിനേഷനും ജില്ലയില്‍ സജീവമായി തുടരുകയാണ്. കോന്നി നിയോജക മണ്ഡലത്തില്‍ തെരുവ് നായ്ക്കള്‍ക്ക് തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍ നല്‍കി തുടങ്ങുമെന്നാണ് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചത്. നിയോജക മണ്ഡലത്തിലെ തെരുവ് നായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതു സംബന്ധിച്ച് എംഎല്‍എയുടെ അധ്യക്ഷതയില്‍ കോന്നി താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
തെരുവുനായ്ക്കളെ പിടിച്ച് വാക്‌സിന്‍ നല്‍കുന്നതിനായി തിങ്കളാഴ്ച മണ്ഡലത്തില്‍ എത്തുന്ന ടീം പഞ്ചായത്തുകള്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രവര്‍ത്തനം ആരംഭിക്കും. പഞ്ചായത്ത്, മൃഗസംരക്ഷണം, ആരോഗ്യ വകുപ്പുകള്‍ സംയുക്തമായി എല്ലാ സ്‌കൂളുകളിലും ഈ മാസം 25 ന് അകം പേവിഷബാധ സംബന്ധിച്ച് ബോധവത്ക്കരണം പൂര്‍ത്തിയാക്കും.
ഈ മാസം 20 ന് മുമ്പായി സര്‍ക്കാര്‍ നിര്‍ദേശിച്ച പ്രകാരം തദ്ദേശ സ്വയം ഭരണ സമിതികള്‍ രൂപീകരിക്കും. വളര്‍ത്തുനായ്ക്കളുടെ വാക്‌സിനേഷന്‍ മണ്ഡലത്തില്‍ പുരോഗമിക്കുന്നുണ്ടെന്നും ഈ മാസം 30 ന് അകം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണമെന്നും എംഎല്‍എ പറഞ്ഞു.
വാക്‌സിന്‍ കുറവുള്ള പഞ്ചായത്തുകള്‍ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ വാങ്ങാന്‍ നിര്‍ദേശവും നല്‍കി. തെരുവുനായ്കളെ പിടിക്കുന്നതിനുള്ള പരിശീലനം ഒരു പഞ്ചായത്തില്‍ അഞ്ച് പേര്‍ക്ക് വീതം നല്‍കും. ബ്ലോക്ക് തലത്തില്‍ എബിസി സെന്ററും എല്ലാപഞ്ചായത്തിലും അഭയകേന്ദ്രവും ആരംഭിക്കും. അലഞ്ഞു നടക്കുന്ന തെരുവുനായ്ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയ ശേഷം ഇത്തരം അഭയ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേർത്തു












Click it and Unblock the Notifications