പുറത്ത് മാത്രമല്ല, അകത്തുകയറിയും ആക്രമണം; പത്തനംതിട്ടയിൽ തെരുവ് നായ ശല്യം അതിരൂക്ഷം
പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുന്നാടിൽ തെരുവു നായ ആക്രമണത്തിൽ 13 പേർക്ക് പരുക്ക്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഉണ്ടായ ആക്രമണത്തിലാണ് പരിക്ക്. 12 വയസുകാരി പേ വിഷ ബാധയേറ്റ് മരിച്ച് ഒരു വർഷം തികയും മുമ്പാണ് വീണ്ടും തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. പെരുന്നാടിൽ നാട്ടുകാരെ കടിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിരുന്നു.
പെരുനാട് ചന്ത ജംക്‌ഷനിൽ ലോട്ടറി നടത്തുമ്പോഴാണ് പ്രദേശവാസിയായ ഉഷയെ തെരുവ് നായ ആക്രമിച്ചത്. ആദ്യം ചുരിദാറിൽ കടിച്ചു. നായയെ ഓടിക്കാൻ കുനിയുന്നതിനിടെ ഉഷയുടെ കഴുത്തിൽ കടിക്കുകയായിരുന്നു. കഴുത്തിനും തുടയ്ക്കും ആണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പുറത്ത് നിന്ന് മാത്രമല്ല ആക്രമണം. വീടിനുള്ളിൽ കടന്നുംനായ ആക്രമിച്ചു. പെരുനാട് സ്വദേശി കുഞ്ഞമ്മയെ ആണ് കടിച്ചത്. കൊച്ചുമകൾ ലിജിക്കും കടിയേറ്റു. രണ്ട് ദിവസങ്ങളിലായി ഉണ്ടായ തെരുവുനായ ആക്രമണത്തിൽ ഇട്ടിയപ്പാറ ടൗണിലും പെരുനാട് പഞ്ചായത്തിലും 13 പേർക്കാണ് കടിയേറ്റത്.
വെള്ളിയാഴ്ച നാല് പേർക്ക് നേരെ തെരുവുനായ ആക്രമണം ഉണ്ടായി. ടാപ്പിങ് തൊഴിലാളികൾക്കും അതിഥിത്തൊഴിലാളിക്കും നായയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഈ തെരുവ് നായയെ നാട്ടുകാർ പിന്നീട് തല്ലിക്കൊന്നു. ലാക്ടറൽ ഫ്ലോ പരിശോധനയിൽ നായയ്ക്കു പേ വിഷബാധ സ്ഥിരീകരിച്ചു.












Click it and Unblock the Notifications