അപ്പർ കുട്ടനാട്ടിലെ കാൻസർ രോഗം: വിദഗ്ധ പഠനം നടത്തും, വിവര ശേഖരണം ഓഗസ്റ്റ് 12 മുതൽ!!
പത്തനംതിട്ട: നിരവധി പേർക്ക് കാൻസർരോഗം കണ്ടെത്തിയ അപ്പർ കുട്ടനാട്ടിലെ കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളിൽ വിദഗ്ധ പഠനം നടത്തുന്നതിന് മാത്യു ടി തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ തിരുവല്ല ആർഡിഒ ഓഫീസിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പ്രാഥമികമായി ഓഗസ്റ്റ് 12 മുതൽ 24 വരെ വിവരശേഖരണം നടത്തും. കാൻസർ രോഗം കണ്ടെത്തിയതു സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുമെന്ന് മാത്യു ടി തോമസ് എംഎൽഎ പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിലുമായി നിരവധി പേർക്ക് കാൻസർ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ആക്ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുമെന്നും എംഎൽഎ പറഞ്ഞു.
എസ്എഫ്ഐക്കാർ തമ്മിൽ കൂട്ടത്തല്ല്; തൃശൂരിൽ അഞ്ച് പേർക്ക് പരിക്ക്, ഇരുപതോളം പേർക്കെതിരെ കേസ്!!
കാൻസർ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, ഡെപ്യൂട്ടി ഡി എം ഒ, പുഷ്പഗിരി, ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രികളിലെ മെഡിക്കൽ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കൽ ഓഫീസർമാർ എന്നിവർ അടങ്ങുന്നതാണ് സബ് കമ്മിറ്റി. സബ് കമ്മിറ്റി യോഗം ഓഗസ്റ്റ് മൂന്നിന് റവന്യു ഡിവിഷണൽ ഓഫീസർ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയിൽ ആർ ഡി ഒ ഓഫീസിൽ ചേരും.
സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി അതത് പഞ്ചായത്തുകളിൽ നൽകും. ഓഗസ്റ്റ് അഞ്ചിന് നിരണം, പെരിങ്ങര പഞ്ചായത്തുകളിലും ആറിന് കടപ്ര പഞ്ചായത്തിലും പഞ്ചായത്ത്തല യോഗം ചേരും. വിവരശേഖരണം പൂർത്തിയാക്കിയ ശേഷം തുടർ നടപടികൾക്കായി ഓഗസ്റ്റ് 29 ന് ആർഡിഒയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും. കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11,12 വാർഡുകളിലും, പെരിങ്ങര പഞ്ചായത്തിലുമാണ് കാൻസർ രോഗം കണ്ടെത്തിയിട്ടുള്ളത്.