സുപ്രീം കോടതി വിധി നടപ്പായാല്‍ ജില്ലയില്‍ കാടിറങ്ങേണ്ടത് ആയിരത്തോളം ആദിവാസികള്‍
കോന്നി: സുപ്രീംകോടതി ഉത്തരവു പ്രകാരം ആദിവാസികളെ കാട്ടില്‍ നിന്നൊഴിപ്പിച്ചാല്‍ ജില്ലയില്‍ ആയിരത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ അഭയം നല്‍കേണ്ടിവരും. കാടിനെ മാത്രം ആശ്രയിച്ചു കഴിയുന്ന ഇക്കൂട്ടരെ പുറംലോകത്തു താമസിപ്പിക്കുക അപ്രായോഗികമെന്നും വിലയിരുത്തല്‍. ജില്ലയിലെ ആവണിപ്പാറ, കോട്ടാപ്പാറ, നെല്ലിക്കപ്പാറ, കാട്ടാത്തിപ്പാറ, തല മാനം, മൂഴിയാര്‍, ഗവി , കൊച്ചാണ്ടി, ശബരിമല വനങ്ങളിലായി കഴിയുന്ന ആദിവാസികളുടെ കണക്കെടുപ്പ് തന്നെ പൂര്‍ണമല്ല. വനം വകുപ്പും ആദിവാസി ക്ഷേമ വകുപ്പും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ഇവരുടെ മെച്ചപ്പെട്ട വികസനത്തിനായി ഒട്ടനവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും പലര്‍ക്കും ഇതിന്റെ ഗുണഫലങ്ങള്‍ കിട്ടുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നതിനിടെയാണ് ഇവരെ കാടിറക്കണമെന്ന കോടതി വിധി ഉണ്ടായിരിക്കുന്നത്.
ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടേതായ ചില രീതികളുണ്ട്. അത്തരം ജീവിത ശൈലികളിലൂടെ മാത്രമേ ഇവര്‍ മുന്നോട്ട് പോകുകയുള്ളൂ. കാടിനോട് ചേര്‍ന്നു തന്നെ ഇവര്‍ക്ക് വീടുകളും മറ്റു സൗകര്യങ്ങളും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെങ്കിലും ഇവരില്‍ പലരും ഇത്തരം സ്ഥലങ്ങളില്‍ അന്തിയുറങ്ങാറില്ല. വന വിഭവങ്ങള്‍ ശേഖരിക്കലും കാട്ടു കിഴങ്ങുകള്‍ ഭക്ഷണമാക്കിയും കഴിയുന്ന ഇക്കൂട്ടര്‍ക്ക് ഉള്‍വനങ്ങള്‍ തന്നെയാണ് ജീവിതം.
വന വിഭവങ്ങള്‍ ശേഖരിച്ച് ബന്ധപ്പെട്ട വികസന ഏജന്‍സിക്ക് കൈമാറുമ്പോള്‍ കിട്ടുന്ന ചെറിയ വരുമാനമാണ് ഇവരുടെ പ്രധാന ആശ്രയം. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്‍പ്പെടെ സര്‍ക്കാര്‍ മെച്ചപ്പെട്ട പദ്ധതിക്കള്‍ നല്‍കുന്നുണ്ടെങ്കിലും പലരും ഇപ്പോഴും മുഖം തിരിച്ച് നില്‍ക്കുകയാണ്. സുപ്രീം കോടതി പറഞ്ഞതനുസരിച്ച് രാജ്യത്ത് 10 ലക്ഷം ആദിവാസി കുടുംബങ്ങളാണ് കാടിറക്കേണ്ടി വരിക. വനവും, വന്യ ജീവികളും ജീവിതത്തിന്റെ ഭാഗമായ ഇവരെ കാടിറക്കിയാല്‍ ഉണ്ടാകുന്ന സങ്കീര്‍ണതകളും കുറച്ചൊന്നുമാകില്ല.
കാടിറക്കുന്ന ആദിവാസികള്‍ക്ക് ആവശ്യമായ അടിസ്ഥാന സകര്യം, തൊഴില്‍, മെച്ചപ്പെട്ട വരുമാനം ഇതെല്ലാം സാധ്യമാക്കേണ്ടതുണ്ട്. നിലവില്‍ തന്നെ ഇതര പട്ടിക ജാതി വിഭാഗങ്ങള്‍ വീടിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി സര്‍ക്കാരിന്റെ മുന്നില്‍ സമരവുമായുണ്ട്. കാടിനോട് ചേര്‍ന്ന് വീട് നല്‍കിയിട്ടും ഉള്‍വനത്തില്‍ അന്തിയുറങ്ങാറുള്ള ആദിവാസികളെ കാടിറക്കി നാട്ടില്‍ എത്തിക്കുന്പോഴുണ്ടാകുന്ന അവസ്ഥ എന്താകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. സര്‍ക്കാരിനു വേണമെങ്കില്‍ ഘട്ടം ഘട്ടമായി മാത്രമേ ഇവരുടെ പുനരധിവാസം സാധ്യമാകൂവെന്നും ഈ രംഗത്ത് ഗവേഷണം നടത്തിയവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്നും നാഗരികതയോടെ അടുപ്പം പുലര്‍ത്താത്ത ഒരു വിഭാഗം ആദിവാസികള്‍ വനമേഖലയിലുണ്ട്