സ്വയംവരത്തിന്റെ വാർഷികാഘോഷ പണപ്പിരിവ്, വിവാദം; സാധാരണ നടപടിയെന്ന് മന്ത്രി എം.ബി. രാജേഷ്
സംഭവം വിവാദമായതോടെയാണ് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്
പാലക്കാട്: അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രം സ്വയംവരത്തിന്റെ 50-ാം വാർഷികം ആഘോഷിക്കാൻ പണപ്പിരിവ് നടത്താനുള്ള സർക്കാർ നടപടി വിവാദത്തിൽ. എന്നാൽ പണപ്പിരിവ് നടത്തുന്നത് സാധാരണ നടപടിയെന്നായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ പ്രതികരണം.
സ്വയംവരം സിനിമയുടെ 50-ാം വാർഷികം അടൂരിൽ വെച്ച് വിപുലമായി ആഘോഷിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി പഞ്ചായത്ത് തലത്തിൽ അയ്യായിരം രൂപ പിരിക്കണമെന്നാണ് ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ ഓരോ ഗ്രാമ പഞ്ചായത്തുകളും 5000 രൂപ വീതം പരിപാടിക്കായി നൽകണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവ്.
ലോട്ടറി എടുക്കാൻ തുടങ്ങിയിട്ട് 6 മാസം മാത്രം; 36 കാരന് അടിച്ചത് രണ്ട് കോടി ദിർഹം...
സംഭവം വിവാദമായതോടെയാണ് മന്ത്രി എം.ബി. രാജേഷ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇത് സാധാരണയായി ചെയ്യുന്ന കാര്യമാണെന്നും ആരേയും നിർബന്ധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
സ്വയംവരത്തിന്റെ അൻപതാം വാർഷികം വിപുലമായി ആഘോഷിക്കാൻ സർക്കാർ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സംഘാടക സമിതിയെയും രൂപീകരിച്ചിരുന്നു. സംഘാടക സമിതിയാണ് സർക്കാരിനോടു പണപ്പിരിവിന് അനുമതി തേടിയത്. ഇതിനു അനുമതി നൽകിക്കൊണ്ടാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.
പത്തനംതിട്ട ജില്ലയിലെ 53 പഞ്ചായത്തുകൾ തനതുഫണ്ടിൽനിന്ന് 5000 വീതം സംഘാടക സമിതിക്ക് നൽകണമെന്ന് ഉത്തരവിൽ പറയുന്നു. മാർച്ചിൽ അടൂരിലാണ് പരിപാടി. സ്വയംവരം. 1972-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മികച്ച ചിത്രത്തിനുള്ള ദേശീയപുരസ്‌ക്കാരം വാങ്ങിയ രണ്ടാമത്തെ ചിത്രം കൂടിയാണ് സ്വയംവരം. മലയാളത്തിൽ നവതരംഗസിനിമയുടെ തുടക്കം കുറിച്ച ചലച്ചിത്രമായി സ്വയംവരം കണക്കാക്കപ്പെടുന്നു. മങ്കട രവിവർമ്മയാണ് ഈ ചലച്ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചത്.
കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വിവാദങ്ങളിൽ അടൂരിനെതിരെ രൂക്ഷ വിമർശനം ഉയർന്നുവന്നിരുന്നു. കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം നടക്കുന്നു എന്ന ആക്ഷേപം ചെയർമാനായ അടൂർ ഗോപാലകൃഷ്ണൻ തള്ളിയിരുന്നു. എനിക്ക് അതു മനസ്സിലായിട്ടില്ല. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിക്ക് ഒരു സ്ഥാനവും ഇല്ലെന്നുമാണ് പറഞ്ഞിരുന്നത്. വിഷയത്തിൽ അടൂർ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്വായംവരത്തിന്റെ വാർഷികം ആഘോഷിക്കാൻ പണപ്പിരിവ് നടത്താൻ നീക്കം.