തിരുവല്ല ബൈപാസ് നിർമാണത്തിനു തടസ്സം: ഒരാഴ്ചയ്ക്കകം തീരുമാനമെന്ന് കലക്ടർ
പത്തനംതിട്ട : തിരുവല്ല ബൈപാസിന്റെ നിർമാണത്തിനു തടസ്സം നിൽക്കുന്ന മൂന്ന് ആധാരങ്ങളുടെ കാര്യത്തിൽ ഒരാഴ്ചയ്ക്കകം തീരുമാനം എടുക്കാൻ കലക്ടർ പി.ബി. നൂഹ് വിളിച്ചു ചേർത്ത ഉദ്യോഗസ്ഥ യോഗത്തിൽ തീരുമാനം. 200 ച.മീ. ബൈപാസിന് ആവശ്യമില്ലാത്തതും വസ്തു ഉടമയ്ക്കു പ്രയോജനമില്ലാത്തതുമായ 200 ചതുരശ്ര മീറ്റർ സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചു. ഈ ഉടമയുടെ വസ്തു നേരത്തേ ബൈപാസിനായി ഏറ്റെടുത്തതാണ്.

അതിൽ ബാക്കി വന്നതാണ് 200 ചതുരശ്ര മീറ്റർ സ്ഥലം. ഇത്രയും സ്ഥലം കൊണ്ടു തനിക്കു പ്രയോജനമില്ലെന്നും ഇതുകൂടി ഏറ്റെടുക്കണമെന്നും ഉടമ ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് ആവശ്യമില്ലെങ്കിലും സ്ഥലം ഏറ്റെടുക്കാൻ തീരുമാനിച്ചത്. 163 ച.മീ. തർക്കത്തിലുള്ള രണ്ടാമത്തെ ഭൂമിയിൽ ഉടമ അവകാശം ഉന്നയിക്കുന്ന 163 ചതുരശ്ര മീറ്റർ സ്ഥലം ആധാരത്തിൽ ഇല്ലാത്തതാണ് പ്രശ്‌നം. ഈ സ്ഥലത്തിന്റെ പണം കൂടി നൽകിയാലേ ഉടമ ഭൂമി വിട്ടുനൽകൂ.
നിലവിലെ ആധാരത്തിൽ സ്ഥലത്തിന്റെ വിവരം ഇല്ലാത്തതിനാൽ വസ്തുവിന്റെ മൂന്നാധാരവും അതിന്റെ മുന്നാധാരവും പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഇതിനായി നിയമ സഹായം തേടും. നിയമ വിദഗ്ധരുടെ പരിശോധനയ്ക്കു ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. മുന്നാധാരങ്ങളിൽ സ്ഥലം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ റവന്യു റിക്കവറി നിയമപ്രകാരം സ്ഥലം സർക്കാർ നേരിട്ട് ഏറ്റെടുക്കും.
എന്നാൽ, ഈ ഒരു സ്ഥല പ്രശ്‌നം തീർക്കാൻ മാത്രം കുറഞ്ഞത് ഒരു വർഷമെങ്കിലും വേണ്ടി വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിലുള്ള ഭൂമി മൂന്നാമത്തെ സ്ഥലം ഉടമ വിട്ടുനൽകിയതാണെങ്കിലും സഹോദരങ്ങൾ കേസിനു പോയതിനാൽ തർക്കം നിലനിൽക്കുകയാണ്. സ്ഥലം ഉടമയെ ഭയപ്പെടുത്തി ഭൂമി പിടിച്ചെടുത്തതാണെന്നു സഹോദരങ്ങൾ കോടതിയിൽ കേസ് നൽകി. എന്നാൽ, ഈ വിഷയത്തിൽ കേസ് സഹോദരങ്ങൾ തമ്മിൽ തീർപ്പാക്കേണ്ട കാര്യമാണെന്നും സർക്കാർ കക്ഷിയല്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തർക്കം തീരുന്നതുവരെ വസ്തുവില കോടതിയിൽ കെട്ടിവയ്ക്കും.
തർക്കം തീർന്ന ശേഷം ഉടമയ്ക്കു ഭൂമി വില കോടതിയിൽ നിന്നു നൽകാം. പൊതുമരാമത്ത്, കെഎസ്ടിപി, ലാൻഡ് അക്വസിഷൻ വിഭാഗം എന്നിവയിലെ ഉദ്യോഗസ്ഥരാണ് അവലോകന യോഗത്തിൽ പങ്കെടുത്തത്. മുന്നാധാരം വസ്തുവിന്റെ കാര്യത്തിലൊഴികെ രണ്ടു തർക്കങ്ങളും ഒരാഴ്ചയിൽ പരിഹാരമാകും. മുന്നാധാരം തിരയേണ്ട വസ്തുവിൽ മാത്രമേ സംശയം നിലനിൽക്കുന്നുള്ളൂ. മുന്നാധാരത്തിൽ വസ്തുവിന്റെ വിശദാംശം ഉണ്ടെങ്കിൽ പണം നൽകി ഏറ്റെടുക്കുന്ന നടപടിക്ക് ഒരാഴ്ച മാത്രമേ വേണ്ടിവരൂ. അങ്ങനെയെങ്കിൽ നിർമാണം അടുത്ത ആഴ്ച തുടങ്ങാമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.












Click it and Unblock the Notifications