തിരുവാഭരണ ഘോഷയാത്ര ശബരിമലയിലേക്ക് പുറപ്പെട്ടു
പത്തനംതിട്ട; തിരുവാഭരണ ഘോഷയാത്ര ബുധനാഴ്ച്ച പന്തളത്തുനിന്നും പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാൽനടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം മൂന്നാം ദിവസം വൈകീട്ടാണ് ശബരിമലയിലെത്തിച്ചേരുന്നത്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്ക് കൊണ്ടുപോയത്.

ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ സുരക്ഷിത മുറി തുറന്ന് ആഭരണപ്പെട്ടികൾ പുറത്തെടുത്ത് ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘവും കർപ്പൂരാഴിയുടെ അകമ്പടിയിൽ ആഭരണങ്ങൾ വലിയകോയിക്കൽ ക്ഷേത്രത്തിലേക്ക് എത്തിച്ചു. തുടർന്ന് ആഭരണങ്ങൾ ശ്രീകോവിലിനു മുമ്പിൽ ദർശനത്തിനായി തുറന്നുവെച്ചു.
11.45ന് തിരുവാഭരണ മാളികയിൽ ഘോഷയാത്രയ്ക്ക് മുന്നോടിയായി ആചാരപരമായ ചടങ്ങുകളാരംഭിച്ചു. തിരുവാഭരണ പാതയിൽ നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ദേവീക്ഷേത്രത്തിലെത്തി സംഘം വിശ്രമിച്ചു. രണ്ടാംദിവസം ളാഹ വനം വകുപ്പ് സത്രത്തിലെത്തി സംഘം വിശ്രമിക്കും. മൂന്നാംദിവസം ശബരിപീഠം വഴി ശരംകുത്തിയിലെത്തിച്ചേരുന്ന ഘോഷയാത്രയെ ദേവസ്വം അധികാരികൾ സന്നിധാനത്തേക്ക് സ്വീകരിക്കും.
തിരുവാഭരണ ഘോഷയാത്ര കാണുവാൻ പ്രമുഖരും എത്തിയിരുന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. പ്രമോദ് നാരായണൻ, ഐ.സി.ബാലകൃഷ്ണൻ, ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ദേവസ്വം ബോർഡ് അംഗം അഡ്വ.മനോജ് ചരളേൽ, ഐജി പി. വിജയൻ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ, ജില്ലാപോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ, ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ,
മുൻ ദേവസ്വംബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.












Click it and Unblock the Notifications