നിർമ്മാണം നിലച്ച തിരുവല്ല ബൈപ്പാസിന്റെ പണികൾ പുനരാരംഭിക്കുന്നു: പുതിയ എസ്റ്റിമേറ്റ്, പുതുക്കിയ രൂപ കൽപ്പന, ജി സുധാകരൻ ഉദ്ഘാടനം ചെയ്യും!!
പത്തനംതിട്ട: നിർമ്മാണം നിലച്ച തിരുവല്ല ബൈപ്പാസിന്റെ പണികൾ പുനരാരംഭിക്കുന്നതിന്റെയും തിരുവല്ല ടൗൺ എം.സി റോഡ് പുനരുദ്ധാരണത്തിന്റെയും ഉദ്ഘാടനം 11ന് വൈകിട്ട് അഞ്ചിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവഹിക്കുമെന്ന് മാത്യു ടി തോമസ് എംഎൽഎ അറിയിച്ചു. തിരുവല്ല പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപം മുൻസിപ്പൽ ഓപ്പൺ എയർ സ്റ്റേജിലാണ് ഉദ്ഘാടന ചടങ്ങ് നടക്കുക.
ദേശീയ പണിമുടക്ക്: രണ്ടാം ദിനവും യാത്രക്കാർ വലഞ്ഞു, തിരുവനന്തപുരത്ത് വേണാടും ശബരിയും തടഞ്ഞു
നിർമ്മാണം നിലച്ചു പോയ തിരുവല്ല ബൈപ്പാസിന് പുതുക്കിയ രൂപകല്പനയിൽ തയാറാക്കിയ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം ടെണ്ടർ വിളിച്ച് പുതിയ കരാറുകാരനുമായി എഗ്രിമെന്റ് വച്ചാണ് പണികൾ പുനരാരംഭിക്കുന്നത്. ഒപ്പം എം സി റോഡിന്റെ വിട്ടുകളഞ്ഞിരുന്ന മഴുവങ്ങാട് രാമഞ്ചിറ ഭാഗത്തിന്റെ പുനരുദ്ധാരണ പ്രവർത്തികളും ആരംഭിക്കും.
രൂപകല്പനയിൽ സംഭവിച്ച സാങ്കേതിക പിഴവു മൂലവും ആവശ്യം വേണ്ട ഭൂമി ഏറ്റെടുക്കാൻ കഴിയാതെ വന്നതു മൂലവുമാണ് തിരുവല്ല ബൈപ്പാസിന്റെ പണികൾ നിലച്ചത്. രാമഞ്ചിറയിൽ നിർദിഷ്ട ബൈപ്പാസ് ആരംഭിക്കേണ്ടിയിരുന്നിടത്തു നിന്നും തിരുവല്ല മല്ലപ്പള്ളി റോഡു വരെയുള്ള ഭാഗത്ത്, ഏറെ ഉയരത്തിൽ മണ്ണിട്ട് ഉയർത്തി പുതിയ റോഡു നിർമിക്കുവാൻ നിർദേശിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്രയും ഉയരത്തിൽ പുതുതായി നിർമിക്കുവാൻ ലക്ഷ്യമിട്ട റോഡിന് പാർശ്വഭിത്തികൾ വ്യവസ്ഥ ചെയ്തിരുന്നില്ല. പാർശ്വഭിത്തികൾ ചരിവായി പണിയുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുവാനും ലക്ഷ്യമിട്ടിരുന്നില്ല.
ഈ സാഹചര്യത്തിലാണ് ചതുപ്പായുള്ള ഭാഗത്ത് മണ്ണിട്ട് ഉയർത്തി റോഡ് നിർമാണം അപ്രായോഗികമാണെന്ന് പിന്നീട് കണ്ടെത്തിയത്. 2014ൽ പണികൾ ആരംഭിക്കുന്ന ഘട്ടത്തിൽ, ആവശ്യമായിരുന്ന ഭൂമിയുടെ ബഹുഭൂരിഭാഗവും കൈവശമെടുത്തിരുന്നില്ല. പിന്നീട് കൈവശം വന്നു ചേർന്ന ഭൂമിയിൽ കുറെ ഭാഗം വസ്തു ഉടമസ്ഥർക്ക് കോടതി നടപടികളിലൂടെ തിരികെ നൽകേണ്ടി വരികയും ചെയ്തു.
സാങ്കേതിക പിഴവുകൾ കാരണം പണികൾ തുടങ്ങുവാൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് കരാറുകാരൻ തന്നെ ഒഴിവാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. പണിയുവാൻ പറ്റാത്ത ബൈപ്പാസ് ആയിരുന്നുവെന്നതിനാൽ കരാറുകാരന്റെ ആവശ്യം അംഗീകരിക്കുക മാത്രമേ നിവർത്തിയുണ്ടായിരുന്നുള്ളു. എന്നാൽ, പൊതുപണം ചിലവാക്കിയത് പാഴാകാതിരിക്കുന്നതിന്, പണിതിടത്തോളം നഷ്ടമാകാത്ത തരത്തിൽ പുതിയ ഡിസൈൻ തയാറാക്കുവാനാണ് മന്ത്രി ജി. സുധാകരൻ നിർദേശിച്ചത്. തിരുവല്ല മല്ലപ്പള്ളി റോഡിന് വടക്കുവശത്തായുള്ള ഭാഗം മണ്ണിട്ട് ഉയർത്തുന്നതിന് പകരം വയാഡക്ട് (ഫ്‌ളൈ ഓവർ) ആയി ഡിസൈൻ ചെയ്യുവാൻ മണ്ണു പരിശോധന അടക്കം വേണ്ടി വന്നു.
ഇതു പൂർത്തീകരിച്ച് കെ എസ് ടി പി യുടെ സ്റ്റീയറിംഗ് കമ്മിറ്റികൾ നിരവധി തവണ ചേർന്ന് എല്ലാ സാങ്കേതിക ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടാണ് ലോകബാങ്കിന്റെ അനുമതിയ്ക്ക് അയച്ചത്. ലോകബാങ്കിന്റെ അനുമതി ലഭ്യമായതിനെ തുടർന്ന് പുതിയ പണികൾക്ക് പുതുതായി ടെണ്ടർ ക്ഷണിച്ചു. ആ ടെണ്ടറിനും ലോകബാങ്കിന്റെ അനുമതി ലഭ്യമാക്കിയാണ് കരാർ ഉറപ്പിച്ചത്. കരാർ തുകയുടെ 10 ശതമാനം കരാറുകാരൻ കെ എസ് ടി പിയിൽ 2018 ഡിസംബറിൽ തന്നെ കെട്ടിവെതോടെ ബൈപ്പാസ് പണികൾക്ക് പച്ചക്കൊടിയായി. 37 കോടി രൂപയാണ് നിർമാണ ചെലവ്. പണികൾ ഈ മാസം തന്നെ ആരംഭിക്കും ഒൻപതു മാസം കൊണ്ട് പൂർത്തീകരിക്കണമെന്നാണ് നിബന്ധന.
ബൈപ്പാസ് നിർദേശിക്കപ്പെട്ടിരുന്നതിനാൽ മഴുവങ്ങാട് മുതൽ രാമഞ്ചിറ വരെയുള്ള ഭാഗം എം സി റോഡിന്റെ ചെങ്ങന്നൂർ ഏറ്റൂമാനൂർ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നില്ല. പലതവണ ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അനുകൂലതീരുമാനമുണ്ടായില്ല. ഇതിന്റെ ഫലമായി എം സി റോഡ് പുനരുദ്ധരിപ്പോഴും, തിരുവല്ല ടൗൺ ഭാഗം പഴയ നിലയിൽ തുടർന്നു. ഈ പോരായ്മയും പരിഹരിച്ച് കെ എസി ടി പി അതിനും ലോകബാങ്കിന്റെ അംഗീകാരം ലഭ്യമാക്കി.
കെ എസ് ടി പി സ്റ്റീയറിംഗ് കമ്മിറ്റി അനുമതി ലഭ്യമാക്കുകയും ടെണ്ടർ വിളിച്ച് കരാർ ഉറപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എട്ടു കോടി രൂപയാണ് ഇതിന് വേണ്ട ചെലവ്. പണികൾ തീർന്നാലുടൻ തന്നെ ജലവിതരണ പൈപ്പുകൾ മാറ്റുന്നതിന് റോഡുകൾ കുഴിക്കേണ്ടി വരുന്ന സ്ഥിതി ഉണ്ടാകാതിരിക്കുന്നതിന്, ഈ ഭാഗത്തെ വാട്ടർ പൈപ്പുകൾ ഇതോടൊപ്പം മാറ്റി സ്ഥാപിക്കും. ബൈപ്പാസും എം സിറോഡും പൂർത്തിയാകുന്നതോടെ തിരുവല്ലായിലെ ഗതാഗതകുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അനുബന്ധ റോഡുകളും വളരെ പ്രധാനപ്പെട്ടതാണ്. അന്താരാഷ്ട്ര നിലവാരത്തിൽ ബി എം ബി സി ടാറിംഗ് നടത്തുവാൻ പ്രധാനപ്പെട്ട റോഡുകൾ ഏറ്റെടുത്തിട്ടുണ്ട്. ഇവയുടെ ഇപ്പോഴത്തെ നില ഇപ്രകാരമാണ്: 1. മുത്തൂർ കാവുംഭാഗം റോഡ് 3.5 കോടി പണികൾ നടക്കുന്നു. 2. കാവുംഭാഗം ഇടിഞ്ഞില്ലം റോഡ് 17 കോടി ടെണ്ടർ വിളിച്ചു. 3. കുറ്റൂർ മനക്കച്ചിറ നാട്ടുകടവ് കിഴക്കൻ മുത്തൂർ ചുമത്ര മുത്തൂർ റോഡ് : 26 കോടി കരാർ ഉറപ്പിച്ചു. 4. തോട്ടഭാഗം കവിയൂർ ചങ്ങനാശേരി റോഡ് : 36 കോടി കരാർ ഉറപ്പിച്ചു. 5. ബഥേൽപടി ചുമത്ര റോഡ് രണ്ടു കോടി നടപടികൾ നടക്കുന്നു. 6. കുറ്റപ്പുഴ മുത്തൂർ റോഡ് രണ്ടു കോടി പണികൾ നടക്കുന്നു. 7. തിരുവല്ല മാവേലിക്കര റോഡ് പുനരുദ്ധാരണത്തിന് എട്ടു കോടി രൂപ പണി ആരംഭിച്ചു.
ഇതു കൂടാതെ, തിരുവല്ല അമ്പലപ്പുഴ റോഡു പുനരുദ്ധാരണം പൂർത്തിയായി 68 കോടി രൂപ. തിരുവല്ല മല്ലപ്പള്ളി ചേലക്കൊമ്പ് റോഡ് പുനരുദ്ധാരണത്തിന് 83 കോടി രൂപയുടെ ഭരണാനുമതി (താൽക്കാലിക റീടാറിംഗ് പൂർത്തിയായി). പ്രധാന പണികൾക്ക് വേണ്ട സ്ഥലമെടുപ്പിന്റെ നടപടികൾ നടന്നുവരുന്നു. നിരണം പഞ്ചായത്തുമുക്ക്് തോട്ടടി റോഡ് 2.75 കോടി രൂപ പണികൾ തുടങ്ങി. നെടുങ്ങാടപ്പള്ളി മുക്കൂർ ചെങ്ങരൂർചിറ, കുന്നന്താനം പുളിന്താനം, കുന്നന്താനം മാന്താനം, കുന്നന്താനം കണിയാംപാറ, ഞാലിക്കണ്ടം കല്ലൂപ്പാറ മടുക്കോലി എന്നീ റോഡുകൾക്ക് 22 കോടി രൂപ.
ഇരവിപേരൂർ വെണ്ണിക്കുളം നാലു കോടി പൂർത്തീകരിച്ചു. മല്ലപ്പള്ളി പുല്ലാട് റോഡ് സി ആർ എഫിൽ 14 കോടി. കുമ്പനാട് പുറമറ്റം പുതുശേരി റോഡ് ഏഴു കോടി ഭരണാനുമതി ലഭിച്ചു. ഈ പ്രധാന റോഡുകളും ബിഎം ബിസി ടാറിംഗിനായി ഏറ്റെടുത്തു. ബൈപ്പാസും, എം സി റോഡും, അനുബന്ധറോഡുകളും ഗുണനിലവാരത്തിൽ പൂർത്തിയായി കഴിഞ്ഞാൽ പിന്നെയും ഗതാഗതകുരുക്ക് തുടരാതിരിക്കുന്നതിന് ഏവരുടേയും സഹകരണത്തോടെ വൺവേ അടക്കം ഉള്ള ട്രാഫിക്ക് പരിഷ്കാരങ്ങൾ നടപ്പാക്കുമെന്നും എംഎൽഎ അറിയിച്ചു.