തുലമാസ പൂജ: ശബരിമലയിലെ നിയന്ത്രണങ്ങള്‍ വിജയകരമെന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: തുലമാസ പൂജകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയമെന്ന് വിലയിരുത്തി ദേവസ്വം ബോര്‍ഡ്. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീർത്ഥാടകരെ തുലാമാസ പൂജകൾക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയകരമായിരുന്നതിനാല്‍ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടന കാലം കാര്യക്ഷമായി നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
തുലാമാസ പൂജകള്‍ക്കായി വെർച്ചൽ ക്യൂ സംവിധാനം വഴി ബുക്ക് ചെയ്ത 250 പേർക്ക് മാത്രമായിരുന്നു പ്രതിദിനം പ്രവേശനം നല്‍കിയിരുന്നത്. പ്രതീക്ഷിച്ചത് പോലെ സന്നിധാത്തെത്തിയവർക്ക് കൊവിഡ് സ്ഥിരീകരക്കാത്തതാണ്. അഞ്ച് ദിവസങ്ങളിലായി എത്തിയവരിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലയ്ക്കലില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരെ ആറന്‍മുളയില്‍ സജ്ജീകരിച്ച സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.
Recommended Video
250 പേര്‍ക്ക് ദര്‍ശനത്തിന് അനുമതി ഉണ്ടായിരുന്നെങ്കില്‍ ദിവസം 200 ല്‍ താഴെ ആളുകള്‍ മാത്രമാണ് എത്തിയത്. ബുക്ക് ചെയ്ത പലരും ദര്‍ശനത്തിന് എത്തിയില്ല. എത്തിയവരില്‍ തന്നെ 80 ശതമാനവും ഇതര സംസ്ഥാനക്കാരാണെന്നാണ് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നത്. സർക്കാർ മുന്നോട്ട് വച്ച് നിദേശങ്ങൾ ഭക്തർ പൂർണമായും അംഗീകരിച്ചത് കാര്യങ്ങൾ സുഗമമാക്കി. ഇതേ രീതിയില്‍ മണ്ഡലം-മകര വിളക്ക് സീസണില്‍ പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനത്ത് അനുമതി നല്‍കാനാണ് തീരുമാനം. ശനി ഞായർ ദിവസങ്ങളിൽ ഇത് രണ്ടായിരമാകും.