ശബരിമല തീര്‍ത്ഥാടനം: പമ്പയിൽ തീർഥാടകർക്ക് സ്‌നാനത്തിനായി തടയണ നിർമിക്കും
പത്തനംതിട്ട: പ്രളയത്തിൽ പമ്പയിലെ സ്‌നാനഘട്ടം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിൽ ഇത് പുനസ്ഥാപിക്കുന്നതിന് നിലവിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾക്കുപരിയായി രണ്ട് മീറ്റർ ഉയരത്തിൽ ആറാട്ടുകടവിന് സമീപം തടയണ നിർമിക്കുമെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ജലവിഭവ വകുപ്പിന്റെയും വാട്ടർ അതോറിറ്റിയുടെയും പമ്പയിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
മതിയായ നിരപ്പിൽ ജലം ഒഴുകാത്ത സാഹചര്യത്തിൽ തീർഥാടകർക്ക് സ്‌നാനത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടും. പുതിയ തടയണ നിർമിക്കുന്നതോടെ ത്രിവേണി വരെ ഒരേ നിരപ്പിൽ ജലം ലഭ്യമാകും. ഇതിന്റെ നിർമാണം രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കാൻ ഇറിഗേഷൻ വകുപ്പിന് നിർദേശം നൽകി. പമ്പയിൽ വാട്ടർ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ ഏകദേശം പൂർത്തിയായിട്ടുണ്ട്.

എന്നാൽ മണൽപ്പുറത്തെ വാട്ടർ കിയോസ്കുകൾ സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല. ഇതിന്റെ കാരണം മണൽപ്പുറം നിരപ്പാക്കുന്ന പ്രവർത്തികൾ പൂർത്തിയാകാത്തതാണ്. ഇത് പൂർത്തിയായാലുടൻ കിയോസ്കുകൾ സ്ഥാപിക്കും. പമ്പയിലും ത്രിവേണിയിലുമുള്ള ആർഒ പ്ലാന്റുകളിലൂടെ ഒരു മണിക്കൂറിൽ 10000 ലിറ്റർ ജലം ശുദ്ധീകരിക്കുവാൻ കഴിയും. പമ്പയിൽ വാട്ടർ അതോറിറ്റി ജലം എടുക്കുന്ന സ്ഥലത്ത് മണ്ണ് അടിയുന്നതുമൂലം പമ്പിംഗിന് തടസം നേരിടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇവിടെ ഒരു ഹിറ്റാച്ചി മണ്ണ് നീക്കം ചെയ്യുന്നതിനായി മുഴുവൻ സമയവും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. തീർഥാടന കാലത്ത് മുഴുവൻ സമയവും ഇതിന്റെ പ്രവർത്തനം പമ്പയിൽ ഉറപ്പാക്കും. പമ്പയിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം എല്ലാ ദിവസവും പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. മണ്ഡകാലം അവസാനിക്കുന്നതിന് മുമ്പ് നിലയ്ക്കലിലും കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള ലാബ് സജ്ജമാക്കുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. പമ്പയിൽ നിന്ന് സന്നിധാനം വരെയുള്ള തീർഥാടന പാതയിൽ ജലവിതരണത്തിനുള്ള കിയോസ്കുകളും മറ്റ് സംവിധാനങ്ങളും പൂർണസജ്ജമായതായും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications