പത്തനംതിട്ട നഗരസഭയിലെ മാലിന്യ പ്രശ്‌നം; മാലിന്യ ശേഖരണത്തിന് 15 ദിവസത്തേക്ക് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തി
പത്തനംതിട്ട: നഗരസഭ പ്രദേശത്ത് മാലിന്യ ശേഖരണം നടത്താൻ സ്വകാര്യ ഏജൻസിയെ പരീക്ഷണാടിസ്ഥാനത്തിൽ 15 ദിവസത്തേക്ക് ചുമതലപ്പെടുത്താൻ ജില്ലാ കളക്ടർ പിബി നൂഹിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന സർവകക്ഷി യോഗത്തിൽ തീരുമാനമായി. വീണാ ജോർജ് എംഎൽഎ, നഗരസഭ അധ്യക്ഷ ഗീത സരേഷ്, എ ഡി എം ക്ലമന്റ് ലോപ്പസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം.
നഗരത്തിലെ വ്യാപരികളുടെ കടകളിൽ നിന്ന് മാലിന്യം ശേഖരിക്കും. കഴിവതും ജൈവ മാലിന്യങ്ങൾ വീടുകളിൽ തന്നെ സംസ്കരിക്കണം. ഇതിനു സൗകര്യമില്ലാത്ത വീടുകളിലെ മാലിന്യം ശേഖരിക്കാൻ സംവിധാനം ഒരുക്കും. പത്തനംതിട്ട നഗരസഭയിലെ 32 വാർഡുകളിലെയും അജൈവ മാലിന്യങ്ങൾ ഉൾപ്പെടെ ശേഖരിക്കുന്നതിന് ഹരിത കർമ്മ സേനയുടെ രൂപീകരണ പ്രവർത്തനങ്ങൾ നഗരസഭ ഉടൻ ആരംഭിക്കും.

നിലവിൽ നഗരസഭയിൽ 300 സ്ക്വയർ ഫീറ്റ് കെട്ടിടം പ്‌ളാസ്റ്റിക് ഷ്രഡിംഗ് യൂണിറ്റിനായി നിർമിച്ചിരുന്നു. എന്നാൽ, സ്ഥല പരിമിതി കണക്കിലെടുത്ത് ഒരു മാസത്തിനകം 900 സ്ക്വയർഫീറ്റ് വരുന്ന ഒരു കെട്ടിടം കൂടി സ്ഥാപിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. മാലിന്യ സംസ്കരണത്തിന് സ്ഥലമില്ലാത്ത നഗരത്തിലെ വീടുകളിൽ ബിന്നുകളും റിങ് കംപോസ്റ്റുകളും നൽകുന്നതിന് ഈ മാസം 28 നടക്കുന്ന ജില്ലാ ആസൂത്രണസമിതിയിൽ പത്തനംതിട്ട നഗരസഭ പദ്ധതി സമർപ്പിക്കും.












Click it and Unblock the Notifications