കൊറോണ വൈറസിന്റെ പേരിൽ സോഷ്യൽ മീഡിയയിലൂടെ പ്രചാരണം: കണ്ണൂരിൽ ഒൻപതു കേസുകൾ!!
കണ്ണൂർ: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ പോലീസ് നടപടി തുടങ്ങി. കണ്ണൂരിൽ ഒൻപതു പേർക്കെതിരെയാണ് പോലീസ് ഇതുവരെ കേസെടുത്തത്. രണ്ട് യുവാക്കൾക്കെതിരെ കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഇതിൽ ഒരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകനും മറ്റൊരാൾ യൂത്ത് ലീഗുകാരനുമാണ്.
പ്രവാസികളെ തിരിച്ച് എത്തിക്കാൻ നാവികസേനയുടെ കപ്പലുകൾ സജ്ജം! കാത്തിരിപ്പിൽ ലക്ഷങ്ങൾ!
കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി തന്റെയും മറ്റുള്ളവരുടെയും രോഗവിവരങ്ങൾ ചോർന്നുവെന്ന് ചാനലുകളിൽ വ്യാജപ്രചാരണം നടത്തിയ പ്രാദേശിക കോൺഗ്രസ് നേതാവാണ് ഉദുമയിൽ അറസ്റ്റിലായത്. പള്ളിക്കര, പളളിപ്പുഴയിലെ ഇംദാദിനെ(34)യാണ് ബേക്കൽ എസ്ഐ പി അജിത്ത് കുമാർ അറസ്റ്റുചെയ്യുകയായിരുന്നു.
കാസർഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താനടക്കമുള്ളവരുടെ രോഗവിവരങ്ങൾ മംഗളൂരുവിലെ സ്വകാര്യ കമ്പനി ചോർത്തുന്നുവെന്ന് പറഞ്ഞാണ് ഇംദാദ് ദൃശ്യമാധ്യമങ്ങളിൽ ഇന്റർവ്യൂ നൽകിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്തും വീട്ടിലെത്തിയശേഷവും തന്നെ സ്വകാര്യ കമ്പനിയിൽനിന്ന് വിളിച്ചുവെന്നും ഇയാൾ ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് രോഗിയായി ആൾമാറാട്ടം നടത്തി വ്യാജപ്രചാരണം നടത്തിയതിനും പൊതുജനങ്ങൾക്കിടയിൽ ആശങ്കയുണ്ടാക്കിയതിനുമാണ് കേസ്.
ഇതേ സമയം കോവിഡ് കേസുകൾ പോസിറ്റീവ് ആകുന്നതിനു പിന്നിൽ വൻ തട്ടിപ്പാണെന്ന് പ്രചാരണം നടത്തിയ കണ്ണൂർ ചെറുവാഞ്ചേരിയിലെ യുവാവിന തിരെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ആരോപണ വിധേയനായ യുവാവിന്റെ പേരെടുത്ത് പറഞ്ഞാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനം നടത്തിയത്. ഭാര്യയ്ക്ക് കൊറോണ വൈറസ് സ്ഥിരീകരിക്കുകയും രണ്ടു വയസുള്ള മകൾക്ക് വന്നില്ലെന്നും ഇതു തട്ടിപ്പാണെന്നും പറഞ്ഞാണ് യൂത്ത് ലീഗ് പ്രവർത്തകൻ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്. ടെസ്റ്റുകളിൽ ആധികാരികത ഇല്ലെന്നാണ് വാദം.
ഇതു ജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനുളള ആസൂത്രിത നീക്കമാണെന്നാണ് ആരോപണം ഉയർന്നിട്ടുള്ളത്. എട്ടോളം പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്ത ചെറുവാഞ്ചേരിയിൽ രാഷ്ട്രീയം മറന്ന് അധികൃതർക്കൊപ്പം ഏവരും കൈകോർത്ത് പ്രവർത്തിക്കുമ്പോഴാണ്തെറ്റിദ്ധാരണ പരത്തിയുള്ള ഈ പ്രചാരണം. ഇയാൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്നത്.