ഗവർണ്ണർമാർ സ്വീകരിക്കുന്നത് ജനാധിപത്യവിരുദ്ധ നടപടികൾ: വിമർശനമുന്നയിച്ച് എസ് രാമചന്ദ്രൻ പിള്ള
കണ്ണൂര്‍: ഗവര്‍ണര്‍മാര്‍ പല സംസ്ഥാനങ്ങളിലും ജനാധിപത്യ വിരുദ്ധമായ നടപടികളാണ് സ്വീകരിക്കുന്നതായും മഹാരാഷ്ട്രയില്‍ ഭൂരിപക്ഷം ഇല്ലാതിരുന്ന ബിജെപിയെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത് ഇതിന്റെ തെളിവാണെന്നും സിപിഎം പോളിറ്റ്ബ്യൂറോ മെമ്പറും കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ എസ് രാമചന്ദ്രന്‍ പിള്ള. കര്‍ഷകത്തൊഴിലാളി യൂണിയന്‍ അഖിലേന്ത്യാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ഓഫീസ് അടിച്ചുതകര്‍ത്തു; 19 കോണ്‍ഗ്രസുകാര്‍ അറസ്റ്റില്‍, കൂട്ടരാജിയില്‍ ഞെട്ടി നേതാക്കള്‍
കേരളത്തിലെ ഗവര്‍ണറും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ലെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രസംഗം പ്രതിഷേധത്തിന് ഇടയാക്കുന്നതായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിന്റെ ബലം ഉപയോഗിച്ച് ഭരണഘടനയെയും സംസ്ഥാനങ്ങളുടെ അവകാശങ്ങളെയും ജനാധിപത്യത്തെയും ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പ്രസിഡന്റ് എസ് തിരുനാവുക്കരശ് അധ്യക്ഷനായി. കെ കെ രാഗേഷ് എം പി, ബിജു കൃഷ്ണന്‍, കൃഷ്ണപ്രസാദ്, കെ രാധാകൃഷ്ണന്‍, പെരിയസ്വാമി, പി കെ ബിജു, പി ജയരാജന്‍, എം വി ജയരാജന്‍, പി കെ ശ്രീമതി ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
രാവിലെ പയ്യാമ്പലത്ത് നിന്ന് കെഎസ്കെടിയു സംസ്ഥാന ജോയിന്റ് സെക്രട്ടറി വി നാരായണന്റെ നേതൃത്വത്തില്‍ അത്‌ലറ്റുകള്‍ എത്തിച്ച പതാക യൂണിയന്‍ പ്രസിഡന്റ് എസ് തിരുനാവുക്കരശ് ഉയര്‍ത്തിയതോടെയാണ് പ്രതിനിധി സമ്മേളനം തുടങ്ങിയത്. വൈകിട്ട് അഞ്ചിന് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ 'പൗരത്വ ഭേദഗതി നിയമവും പ്രത്യാഘാതവും' സെമിനാര്‍ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള ഉദ്ഘാടനം ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി. രാജീവ് സംസാരിച്ചു.
മൂന്നിന് വൈകിട്ട് നാലിന് സമാപന റാലിയില്‍ ഒരുലക്ഷം പേര്‍ അണിനിരക്കും. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ് തിരുനാവുക്കരശ്, എ വിജയരാഘവന്‍, സുനിത് ചോപ്ര, മന്ത്രി ഇ.പി ജയരാജന്‍, കെഎസ്കെ.ടി.യു സംസ്ഥാന പ്രസിഡന്റ് എംവി ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി എന്‍ ആര്‍ ബാലന്‍ എന്നിവര്‍ സംസാരിക്കും.