കടലാക്രമണം തുടരുന്നു: ആലപ്പുഴയിൽ മഴയിലും കാറ്റിലും വ്യാപക നഷ്ട്ടം, വെള്ളിയാഴ്ച തകർന്നത് 10 വീടുകൾ!!
ആലപ്പുഴ: തീരപ്രദേശത്തെ കണ്ണീരിലാഴ്ത്തി ജില്ലയിൽ കടലാക്രമണം തുടരുകയാണ്. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴയിലും കാറ്റിലും വ്യാപക നഷ്ടമാണ് ജില്ലയിലുണ്ടായത്. മഴയിലും കാറ്റിലും മരം വീണും ഇന്നലെ മാത്രം 10 വീടുകളാണ് ഭാഗികമായി തകർന്നത്. കടൽക്കലി വീടുകൾക്ക് നാശം വരുത്തിയില്ലെങ്കിലും കടലാക്രമണം വ്യാപകമായി തുടരുകയാണ്. തീരം ഇടിയുന്നതും തിര കടൽഭിത്തി കടന്നെത്തുന്നതും ആവർത്തിക്കുന്ന കാഴ്ചകളാണ്, ചേർത്തലയിലാണ് ഇന്നലെ കൂടുതൽ നാശമുണ്ടായത്. കടലാക്രമണം രൂക്ഷമായി തുടരുന്നതിനിടെ 5 വീടുകൾ മരം വീണും കാറ്റിലും ഭാഗികമായി തകർന്നു.

ചേർത്തല കഴിഞ്ഞാൽ മാവേലിക്കര താലൂക്കിലാണ് കൂടുതൽ നാശം. ഇവിടെ 3 വീടുകളാണ് ഭാഗികമായി തകർന്നത്. അമ്പലപ്പുഴ, കാർത്തികപ്പള്ളി താലൂക്കുകളിൽ ഓരോ വീടുകളും ഭാഗികമായി തകർന്നു. കടലായാലും കാറ്റായാലും കൂടുതൽ നാശം അമ്പലപ്പുഴ താലൂക്കിൽ തന്നെയാണ്. പ്രകൃതിക്ഷോഭത്തിൽ ഇതുവരെ 4 വീടുകൾ പൂർണമായും 25 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കാർത്തികപ്പള്ളിയിൽ ഒരു വീട് ക ടലാക്രമണത്തിൽ പൂർണമായും 5 വീടുകൾ ഭാഗികമായും തകർന്നു.

ചേർത്തലയിൽ ഇന്നലത്തേതുൾപ്പെടെ 21 വീടുകൾ ഭാഗികമായി തകർന്നു. കുട്ടനാട്ടിൽ 17 വീട്, മാവേലിക്കരയിൽ 5 വീട്, ചെങ്ങന്നൂർ 2 വീട് എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ സ്ഥിതി. വാഹനങ്ങൾ, കൃഷി എന്നിവയും നശിച്ചിട്ടുണ്ട്. വള്ളികുന്നം ഭാഗത്ത് കാറ്റിലും മഴയിലും മരങ്ങൾ ഒടിഞ്ഞു വീണ് വൈദ്യുതി ബന്ധം നിലച്ചു. അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, ചേർത്തല മേഖലകളിലാണു രൂക്ഷമായ കടലാക്രമണം. തൃക്കുന്നപ്പുഴ പല്ലനയിൽ 2 വീടുകൾ കടൽക്ഷോഭം കാരണം അപകടാവസ്ഥയിലാണ്. പതിയാങ്കരയിലും പല വീടുകൾക്കും ഭീഷണിയുണ്ട്. ആറാട്ടുപുഴ നല്ലാനിക്കൽ, പെരുമ്പള്ളി എന്നിവിടങ്ങളിൽ കടൽ ഭിത്തിയില്ല. ഇവിടങ്ങളിൽ കടലാക്രമണം ശക്തമാകുന്നുണ്ട്.












Click it and Unblock the Notifications