രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍
സമീപകാലത്തായി ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും വിജയിച്ച ഓപ്പണിങ് കോംപിനേഷനാണ് ഇത്. വലംകയ്യന്‍ രോഹിത് ശര്‍മയും ഇടംകൈയന്‍ ശിഖര്‍ ധവാനും. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി മുതല്‍ മികച്ച ഫോമിലായിരുന്ന ശിഖര്‍ ധവാന് പക്ഷേ അടുത്ത കാലത്തായി നല്ല സമയമല്ല. മോശം ഫോം, സോഷ്യല്‍ മീഡിയയിലെ ട്രോള്‍, പരിക്ക് ഒക്കെ പ്രശ്‌നങ്ങളാണ്. എങ്കിലും നിലവില്‍ രോഹിതിനൊപ്പം ഓപ്പണ്‍ ചെയ്യാന്‍ സാധ്യതയുള്ളവരില്‍ മുമ്പന്‍ ധവാന്‍ തന്നെ.
രോഹിത് ശര്‍മ - രാഹുല്‍
കര്‍ണാടകയില്‍ നിന്നുള്ള വലംകൈയന്‍ ബാറ്റ്‌സ്മാന്‍. മികച്ച ക്ലാസ്. ഫോമും മോശമല്ല. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ പരാജയപ്പെട്ടത് മാത്രമാണ് രാഹുലിന് വിനയാകുന്നത്. എന്നാല്‍ ട്വന്റി 20യിലെ മികച്ച പ്രകടനത്തോടെ രാഹുല്‍ തിരിച്ചുവന്നു. ഏകദിനത്തിലും ട്വന്റി 20യിലും സെഞ്ചുറികളുണ്ട് ഈ 24കാരന്റെ അക്കൗണ്ടില്‍.
രോഹിത് ശര്‍മ - രഹാനെ
ടെസ്റ്റാണ് കളിയെങ്കില്‍ ഇന്ത്യയുടെ മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അജിന്‍ക്യ രഹാനെ. എന്നാല്‍ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ കഥ അതല്ല. 32 ശരാശരിയും 78 സ്‌ട്രൈക്ക് റേറ്റും - ഇത് തന്നെ രഹാനെയുടെ പോരായ്മ. പല നമ്പറുകളില്‍ കളിക്കേണ്ടിവന്നതും സ്ഥിരമായി ടീമില്‍ ഇടം കിട്ടാത്തതുമാണ് രഹാനെയുടെ ഈ മോശം കണക്കിന് കാരണം. തീര്‍ച്ചയായും ഇതിനെക്കാള്‍ മികച്ച ബാറ്റ്‌സ്മാനാണ് രഹാനെ. ധവാനും രാഹുലും അല്ലെങ്കില്‍ അടുത്ത ഓപ്പണിങ് ഓപ്ഷന്‍ രഹാനെ
രോഹിത് ശര്‍മ - റിഷഭ് പന്ത്
വീണ്ടും ഒരു ഇടംകൈ - വലംകൈ കൂട്ടുകെട്ട്. സമീപകാലത്തായി മികച്ച ഫോമിലാണ് റിഷഭ്. പ്രായവും അനുകൂലം. വെറും 19 വയസ്സ്. അടുത്തിടെ ഇന്ത്യന്‍ ടീമില്‍ അരങ്ങേറി. ഈ ഐ പി എല്ലിലെ ഫോം കൂടി തുണച്ചാല്‍ തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ ഒഴിച്ചുകൂടാനാവാത്ത താരമാകും കുഞ്ഞ് റിഷഭ്. തുടക്കം മുതല്‍ അനായാസം ഷോട്ടുകള്‍ കളിക്കുന്ന റിഷഭ് ഒരു വശത്തുണ്ടെങ്കില്‍ രോഹിതിന് സമയമെടുത്ത് കളിക്കാം എന്നതാണ് ഗുണം.
രോഹിത് ശര്‍മ - മനീഷ് പാണ്ഡെ
ഇന്ത്യന്‍ ടീമില്‍ വന്നും പോയും കളിക്കുന്ന മറ്റൊരു താരമാണ് മനീഷ് പാണ്ഡെ. അഥവാ ഇന്ത്യന്‍ ടീമില്‍ അവസരം കിട്ടിയാലും മധ്യനിരയിലാണ് മനീഷ് കളിക്കാറ്. പക്ഷേ ബാംഗ്ലൂര്‍ ടീമിന് വേണ്ടി ഐ പി എല്ലില്‍ ഓപ്പണ്‍ ചെയ്ത പരിചയമുണ്ട് ഈ കര്‍ണാടക താരത്തിന്. മനീഷിനെ ഓപ്പണറാക്കിയാല്‍ അതൊരു വന്‍ പരീക്ഷണമായിരിക്കും. മുമ്പ് രോഹിതിനെ ഓപ്പണറാക്കി പ്രമൊട്ട് ചെയ്തത് വന്‍ ഹിറ്റായി മാറിയിരുന്നു.
എന്തുകൊണ്ട് രോഹിത് ശര്‍മ
നിലവിലെ ഫോമില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കും എന്ന് ഉറപ്പ് പറയാന്‍ പറ്റുന്ന ഒരേ ഒരു ഓപ്പണര്‍ രോഹിത് ശര്‍മയാണ്. മധ്യനിരയില്‍ എടുത്തുപറയാൻ മാത്രം മെച്ചമൊന്നുമില്ലാതെ കളിച്ചിരുന്ന രോഹിത് ഓപ്പണറായ ശേഷമാണ് കളി മാറിയത്. ഏകദിനത്തിൽ രണ്ട് ഡബിൾ സെഞ്ചുറിയുള്ള ലോകത്തെ ഏക ബാറ്റ്സ്മാനാണ് രോഹിത് ശർമ.