ഭുവനേശ്വർ: ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യയ്ക്ക് മിന്നും തുടക്കം. ഒന്നാം ദിവസം കൊടിയിറങ്ങുന്നതിന് മുന്നേ രണ്ട് സ്വർണമടക്കം അഞ്ച് മെഡലുകളാണ് ഇന്ത്യ കൈക്കലാക്കിയിരിക്കുന്നത്. വനിതാ ഷോട്ട്പുട്ടിൽ മൻപ്രീത് കൗറിലൂടെയാണ് ഇന്ത്യ സ്വർണക്കൊയ്ത്ത് തുടങ്ങിയത്.
പിന്നാലെ പുരുഷന്മാരുടെ കൂട്ടത്തിൽ നിന്നും സ്വര്‍ണവാര്‍ത്തയെത്തി. പുരുഷന്മാരുടെ 5000 മീറ്ററില്‍ ജി ലക്ഷ്മണനാണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണം സ്വന്തമാക്കിയത്. ഡിസ്കസ് ത്രോയില്‍ വെങ്കലം നേടിക്കൊണ്ട് വികാസ് ഗൗഡയാണ് ഏഷ്യന്‍ അത്ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.
അധികം വൈകാതെ മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ രണ്ടാമത്തെ മെഡല്‍ കരസ്ഥരമാക്കി. സ്വര്‍ണം തന്നെ. വനിതാ ഷോട്ട്പുട്ടിലൂടെ ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണം. വനിതാ ലോംഗ് ജംപില്‍ മലയാളി താരങ്ങള്‍ രണ്ടുപേരും മെഡല്‍ നേടി. വി നീന വെള്ളി നേടിയപ്പോള്‍ നയന ജയിംസിന് വെങ്കലം കിട്ടി.