പല്ലക്കലെ: ഇന്ത്യയുടെ വെടിച്ചില്ല് ഓൾറൗണ്ടർ ഹർദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോർഡ്. ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ബാറ്റ്സ്മാൻ എന്ന അപൂർവ്വ റെക്കോർഡാണ് 23കാരനായ പാണ്ഡ്യയെ തേടിയെത്തിയത്. ശ്രീലങ്കയ്ക്കെതിരെ പല്ലക്കലെയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഹർദീക് പാണ്ഡ്യ ഒരോവറിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 26 റൺസടിച്ചത്.
ശ്രീലങ്കയുടെ ഇടംകൈ സ്പിന്നർ മലിന്ദ പുഷ്പകുമാരയായിരുന്നു ബൗളർ. പുഷ്പകുമാര ഓവർ തുടങ്ങുമ്പോൾ ഹര്‍ദീക് പാണ്ഡ്യയുടെ സ്കോർ 67 പന്തിൽ 57 റൺസ്. ആദ്യപന്ത് ലെഗ് സൈഡിലേക്ക് ഒരു സ്ലോഗ് സ്വീപ്പ്. 4 റൺസ്. രണ്ടാം പന്ത് സ്റ്റെപ് ഔട്ട് ചെയ്ത് ബൗളറുടെ ഇടത് വശത്തുകൂടി ഫോര്‍. മൂന്നാം പന്തും സമാനമായ ഷോട്ട്. പക്ഷേ കൂറ്റൻ സിക്സ്. നാലും അഞ്ചും പന്തുകളിലും സ്റ്റെപ് ഔട്ട് ഷോട്ടുകൾ. സിക്സുകൾ.
അവസാന പന്ത് സിംഗിൾ എടുത്ത് സ്ട്രൈക്ക് സൂക്ഷിക്കാനുള്ള ശ്രമത്തിനിടെ പാഴായി. എന്നാലും ടെസ്റ്റിൽ ഒരോവറിൽ ഉയർന്ന സ്കോർ എന്ന റെക്കോർഡ് പാണ്ഡ്യ സ്വന്തമാക്കിയിരുന്നു അപേ്പാഴേക്കും. ഏഴ് ഫോറും ഏഴ് സിക്സും സഹിതം 86 പന്തില്‍ പാണ്ഡ്യ സെഞ്ചുറിയും പൂർത്തിയാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിൽ പാണ്ഡ്യയുടെ ആദ്യത്തെ സെഞ്ചുറിയാണ്. 93 പന്തിൽ 108 റൺസടിച്ചാണ് പാണ്ഡ്യ പുറത്തായത്.