ദില്ലി: അവസാന ഓവറിൽ രണ്ട് പേരെ പുറത്താക്കി ഇടംകൈയ്യൻ സ്പിന്നർ രവീന്ദ്ര ജഡേജ ദില്ലി ടെസ്റ്റിൽ ഇന്ത്യയെ മുന്നിലെത്തിച്ചു. 410 റൺസിൻറെ വിജയലക്ഷ്യം തേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നാലാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 33 റൺസ് എന്ന നിലയിലാണ്. ശ്രീലങ്കയ്ക്കും വിജയത്തിനും ഇടയിൽ 7 വിക്കറ്റുകളും 379 റൺസുമുണ്ട്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കിലും ദില്ലി ടെസ്റ്റും പരമ്പരയും ഇന്ത്യ സ്വന്തമാക്കും.
13 റൺസെടുത്ത കരുണരത്നെ, 5 റൺസെടുത്ത സമരവിക്രമ, റൺസൊന്നുമെടുക്കാതെ നൈറ്റ് വാച്ച് മാൻ സുരംഗ ലക്മൽ എന്നിവരെയാണ് ഇന്ത്യ നാലാം ദിവസം പുറത്താക്കിയത്. രണ്ട് വിക്കറ്റ് ജഡേജയ്ക്കും ഒരു വിക്കറ്റ് മുഹമ്മദ് ഷമിക്കും. നേരത്തെ ഇന്ത്യ രണ്ടാം ഇന്നിംഗ്സ് അഞ്ച് വിക്കറ്റിന് 246 റൺസെടുത്ത് ഡിക്ലയർ ചെയ്തു. ധവാൻ (67), കോലി, രോഹിത് (50 വീതം), പൂജാര (49) എന്നിവരാണ് ഇന്ത്യയുടെ പ്രധാന സ്കോറർമാർ.
ഒന്നാം ഇന്നിംഗ്സും ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. 7 വിക്കറ്റിന് 536 റൺസാണ് ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ അടിച്ചത്. മറുപടിയായി ശ്രീലങ്ക 373 റൺസെടുത്ത് ഓളൗട്ടായി. പരമ്പരയിൽ 1- 0 ന് മുന്നിൽ നിൽക്കുകയാണ് ഇന്ത്യ. കൊൽക്കത്ത ടെസ്റ്റ് സമനിലയിൽ കലാശിച്ചപ്പോൾ നാഗ്പൂരിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇന്നിംഗ്സിന് ജയിച്ചു.