പല്ലക്കലെ: ഇന്ത്യയ്ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സിൽ ശ്രീലങ്ക വെറും 135 റൺസിന് ഓളൗട്ടായി. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 487 റൺസാണ് എടുത്തത്. ഇന്ത്യയ്ക്ക് 352 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. രണ്ടാം ദിവസം ഇന്ത്യയെ ഓളൗട്ടാക്കി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൃത്യതയാർന്ന ബൗളിംഗിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ആദ്യ രണ്ട് ടെസ്റ്റും ആതിഥേയരായ ശ്രീലങ്ക തോറ്റിരുന്നു.
ഇന്ത്യയുടെ കൂറ്റൻ സ്കോറിനെതിരെ പാഡ് കെട്ടിയ ശ്രീലങ്കയ്ക്ക് സ്കോർ 14ൽ എത്തിയപ്പോഴേ ആദ്യ പ്രഹരമേറ്റു. 5 റൺസെടുത്ത ഓപ്പണർ ഉപുൽ തരംഗ പുറത്ത്. മുഹമ്മദ് ഷമിക്ക് വിക്കറ്റ്. വൈകാതെ കുരുണരത്നയെയും ഷമി തന്നെ പുറത്താക്കി. ഇടംകൈയൻ സ്പിന്നർ കുല്‍ദീപ് യാദവിന്റെ ഊഴമായി പിന്നെ. 48 റൺസെടുത്ത ദിനേശ് ചാന്ദിമൽ മാത്രമാണ് ശ്രീലങ്കൻ നിരയിൽ തിളങ്ങിയത്.
നേരത്തെ സെഞ്ചുറി നേടിയ ശിഖര്‍ ധവാൻ, ഹർദീക് പാണ്ഡ്യ എന്നിവരുടയും കെ എൽ രാഹുൽ 85, വിരാട് കോലി 42, അശ്വിൻ 31, കുൽദീപ് യാദവ് 26 എന്നിവരുടെയും മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. വാലറ്റക്കാരെ കൂട്ടുപിടിച്ചാണ് പാണ്ഡ്യ തന്റെ ആദ്യ സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2 -0 ത്തിന് മുന്നിലാണ്. ഈ ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാം.