നെഹ്റ കുഴപ്പക്കാരനല്ല
ജെന്റിൽമാൻ ക്രിക്കറ്ററായ ആശിഷ് നെഹ്റയോട് യാതൊരു വിരോധവും ആരാധർക്ക് ഉണ്ടാകില്ല. മറിച്ച് ഈ പ്രായത്തിൽ നെഹ്റ എത്ര തന്നെ മികച്ച പ്രകടനം പുറത്തെടുത്താലും അത് ഇന്ത്യൻ ടീമിന് എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന ചോദ്യം ഉയർത്തുന്നവരുണ്ട്. ഈ പ്രായത്തിൽ വലിയ സ്വപ്നങ്ങളൊന്നും തനിക്കില്ല എന്ന് നെഹ്റ തന്നെ പറയുന്നു. നെഹ്റയ്ക്ക് പകരം ടീമിലെത്താമായിരുന്ന ഈ അഞ്ച് പേർ ഇവരാണ്.
ബേസിൽ തമ്പി
ഐ പി എല്‍ ആണ് സെലക്ഷന്റെ മാനദണ്ഡമെങ്കിൽ ആശിഷ് നെഹ്റയെക്കാൾ ടീമിൽ സ്ഥാനം അർഹിച്ചിരുന്നത് മലയാളത്തിന്റെ സ്വന്തം ബേസിൽ തമ്പിയാണ്. സ്പീഡ്, കൃത്യത, യോർക്കറുകൾ എന്ന് വേണ്ട ഒരു ഫാസ്റ്റ് ബൗളർക്ക് വേണ്ട എല്ലാം തമ്പിക്കുണ്ട്. പ്രായവും അനുകൂലം. ഗുജറാത്ത് ലയൺസിന് വേണ്ടി പന്തെറിഞ്ഞ തമ്പി പല പ്രമുഖരെയും വീഴ്ത്തിയിരുന്നു.
അങ്കിത് ചൗധരി
എം ആർ എഫ് പേസ് ഫൗണ്ടേഷനിലെ പ്രോഡക്ടാണ് അങ്കിത് ചൗധരി. ഐ പി എല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിക്കുന്നു. കിട്ടിയ അവസരങ്ങളെല്ലാം നന്നായി മുതലാക്കാൻ ചൗധരിക്ക് പറ്റിയിരുന്നു. സ്ഥിരമായി 140ന് മേൽ പന്തെറിയാനും പറ്റും.
മുഹമ്മദ് സിറാജ്
ഐ പി എല്ലിൽ ആശിഷ് നെഹ്റയുടെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിലൂടെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ ബൗളറാണ് മുഹമ്മദ് സിറാജ്. 23കാരനായ സിറാജ് രഞ്ജി ട്രോഫിയിലും മിന്നുന്ന പ്രകടനം പുറത്തെടുത്തു. 2016 സീസണിൽ ഹൈദരാബാദിന് വേണ്ടി 41 വിക്കറ്റ്.
സന്ദീപ് ശർമ
സാൻഡി എന്ന് കമന്റേറ്റർമാർ വിളിക്കുന്ന സന്ദീപ് ശർമ. വർഷങ്ങളായി കിംഗ്സ് ഇലവൻ പഞ്ചാബിന്റെ കുന്തമുനയാണ് സന്ദീപ് ശർമ. ബുദ്ധിയുള്ള ബൗളറാണ് ഈ 23കാരൻ. ലിമിറ്റഡ് ഓവർ ക്രിക്കറ്റിന് പറ്റിയ സന്ദീപ് ശർമയെ ഓസ്ട്രേലിയയ്ക്കെതിരെ എന്തുകൊണ്ടും പരീക്ഷിക്കാമായിരുന്നു.
ജയദേവ് ഉനദ്കട്ട്
ഐ പി എൽ 2017 സീസണിൽ പുനെയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ഉനദ്കട്ട് പുറത്തെടുത്തത്. 12 കളിയിൽ 24 വിക്കറ്റ്. അതും മികച്ച ഇക്കോണമിയിൽ. ന്യൂബോൾ കൊണ്ടും അവസാന ഓവറുകളിലും അസാമാന്യ കയ്യടക്കം കാണിക്കാനും ഈ ഇടംകൈയൻ ഫാസ്റ്റ് ബൗളർക്ക് സാധിച്ചു.