ക്വലാലംപൂർ: കരുത്തരായ പാകിസ്താനെ 185 റൺസിന് തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ടീം ചരിത്രം സൃഷ്ടിച്ചു. അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിലാണ് അഫ്ഗാനിസ്ഥാൻ പാകിസ്താനെ മുട്ട് കുത്തിച്ചത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 248 റൺസടിച്ചു. മറുപടിയായി പാകിസ്താൻ 63 റൺസിന് ഓളൗട്ടായി. അഫ്നിസ്ഥാന് 185 റൺസ് ജയം.
അഫ്ഗാനിസ്ഥാനോട് തോറ്റു എന്നത് മാത്രമല്ല, വെറും 63 റൺസിന് ഓളൗട്ടായി എന്നതാണ് പാകിസ്താന് വലിയ നാണക്കേടായത്. 22.1 ഓവർ മാത്രമേ പാകിസ്താന് പിടിച്ചുനിൽക്കാൻ പറ്റിയുള്ളൂ. പാക് ബാറ്റിംഗ് നിരയിൽ രണ്ടക്കം കണ്ടത് വെറും രണ്ട് പേർ. ബാക്കി 9 പേരിൽ നാല് പേർ സംപൂജ്യരാണ്. 19 റൺസെടുത്ത മുഹമ്മദ് താഹയാണ് ടോപ് സ്കോറർ. അഫ്ഗാനിസ്ഥാന് വേണ്ടി ഓഫ് സ്പിന്നർ മുജീബ് സദ്രാൻ 7.1 ഓവറിൽ 13 ണറ്സിന് 5 വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇക്രം ഫൈസിയുടെ സെഞ്ചുറിയുടെ പിൻബലത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഓപ്പണർമാരായ റഹ്മാൻ ഗുൽ 40ഉം ഇബ്രാഹിം സദ്രാൻ 36ഉം റൺസെടുത്തു. പാകിസ്താന് വേണ്ടി മുഹമ്മദ് മൂസ മൂന്നും ഷഹീൻ ഷാ അഫ്രീദി രണ്ടും വിക്കറ്റെടുത്തു. ഇതാദ്യമായിട്ടാണ് അഫ്ഗാനിസ്ഥാൻ ഏഷ്യാകപ്പ് തലത്തിൽ കിരീടം നേടുന്നത്.