ബ്രിസ്ബേൻ: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയ്ക്ക് ജയം. പത്ത് വിക്കറ്റിനാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നാണം കെടുത്തിയത്. ജയിക്കാൻ 170 റൺസ് വേണ്ടിയിരുന്ന ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡേവിഡ് വാർണറും ബാൻക്രോഫ്റ്റും ചേർന്ന് 50 ഓവറിൽ ലക്ഷ്യം കണ്ടു. വാർണർ 119 പന്തിൽ 10 ഫോറടക്കം 87ഉം ബാൻക്രോഫ്റ്റ് 182 പന്തിൽ 10 ഫോറും 1 സിക്സും സഹിതം 82ഉം റൺസെടുത്തു.
ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 302നെതിരെ ഓസ്ട്രേലിയ അടിച്ചത് 328 റൺസ്. തുടക്കത്തിൽ പതറിയ ഓസ്ട്രേലിയയെ 141 റൺസുമായി കരകയറ്റിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് മാൻ ഓഫ് ദ മാച്ച്. 26 റൺസിന്റെ ഒന്നാം ഇന്നിഗ്സ് കടവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിനെ ഓസ്ട്രേലിയൻ ബൗളർമാർ എറിഞ്ഞുപൊളിച്ചുകളഞ്ഞു. കേവലം 195 റൺസിനാണ് നിർണായക ഇന്നിംഗ്സിൽ ഇംഗ്ലണ്ട് ഓളൗട്ടായത്.
മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും നഥാൻ ലിയോണുമാണ് മൂന്ന് വീതം വിക്കറ്റുകളോടെ ഇംഗ്ലണ്ടിനെ തകർത്തത്. ക്യാപ്റ്റൻ ജോ റൂട്ട് മാത്രമാണ് അർധസെഞ്ചുറിയെങ്കിലും കടന്ന ഏക ബാറ്റ്സ്മാൻ. റൂട്ട് 51 റൺസെടുത്തു. 42 റൺസെടുത്ത ബെർസ്റ്റോ, 40 റൺസെടുത്ത മൊയിൻ അലി എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ നേരിയ ചെറുത്തുനിൽപ്പ് എങ്കിലും നടത്തിയത്. ആറ് പേർ രണ്ടക്കം കണ്ടില്ല.