ദില്ലി: ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ആശിഷ് നെഹ്റ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നു. ഫിറ്റ്നസ് അനുവദിക്കുകയാണെങ്കിൽ താൻ 40 വയസ്സ് വരെ എങ്കിലും കളിക്കുമെന്ന് നേരത്തെ ആശിഷ് നെഹ്റ പറഞ്ഞിരുന്നു. എന്നാൽ ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കാനാണ് നെഹ്റയുടെ തീരുമാനം. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ നവംബർ 1ന് ന്യൂസിലൻഡിനെതിരെ ഫിറോസ് ഷാ കോട്ലയിൽ നടക്കുന്ന ട്വന്റി 20 മത്സരത്തോടെ നെഹ്റ കളി നിർത്തും.
അവിശ്വസനീയം ആശിഷ് നെഹ്റ.. നെഹ്റാജി അരങ്ങേറുന്ന കാലത്ത് 'ക്യാപ്റ്റന്‍' കോലിക്ക് വെറും 10 വയസ്സ്!!
ന്യൂസിലൻഡിന്റെ ഇന്ത്യൻ പര്യടനത്തോടെ നെഹ്റ വിരമിക്കാൻ ഉദ്ദേശിക്കുന്നതായി മുുംബൈ മിററാണ് റിപ്പോർട്ട് ചെയ്തത്. ഹോം ഗ്രൗണ്ടിൽ ഒരു മത്സരം കളിച്ച് വിരമിക്കാനാണ് നെഹ്റയ്ക്ക് താൽപര്യം. ഏതാണ്ട് പത്തൊമ്പത് വർഷം നീണ്ട കരിയറിനാണ് ഇതോടെ അന്ത്യമാകുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിനൊപ്പം നെഹ്റ ഐ പി എല്ലില്‍ നിന്നും മതിയാക്കും എന്നാണ് അറിയുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടിയാണ് ആശിഷ് നെഹ്റ ഇപ്പോൾ ഐ പി എല്ലിൽ കളിക്കുന്നത്.
39 വയസ്സിലെത്തി നിൽക്കുന്ന ആശിഷ് നെഹ്റ ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി ട്വന്റി 20 യിൽ മാത്രമേ കളിക്കുന്നുള്ളൂ. ഓസ്ട്രേലിയയ്ക്കെതിരെ നാട്ടിൽ നടക്കുന്ന പരമ്പര കളിക്കുന്ന ഇന്ത്യൻ ടീമിൽ ൽ നെഹ്റയുമുണ്ട്. എന്നാൽ ആദ്യത്തെ രണ്ട് മത്സരങ്ങളിലും നെഹ്റയ്ക്ക് പ്ലെയിങ് ഇലവനിൽ അവസരം കിട്ടിയിരുന്നില്ല. ശനിയാഴ്ച ഹൈദരാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. ആദ്യ മത്സരം റാഞ്ചിയിൽ ഇന്ത്യ ജയിച്ചപ്പോൾ ഗുവാഹത്തിയില്‍ നടന്ന രണ്ടാമത്തെ മത്സരം ഓസ്ട്രേലിയ ജയിച്ചു. ഇതോടെ ഹൈദരാബാദിലെ മത്സരം ഒരു ഫൈനലായി മാറിയിരിക്കുകയാണ്.