കൊളംബോ: ശ്രീലങ്കയ്ക്കെതിരായ കൊളംബോ ക്രിക്കറ്റ് ടെസ്റ്റിൽ അപൂർവ്വ ബഹുമതി സ്വന്തമാക്കി ഇന്ത്യൻ ഓള്‍റൗണ്ടർ ആർ അശ്വിൻ. 200 വിക്കറ്റും 2000 റൺസും എന്ന റെക്കോർഡാണ് അശ്വിന് മുന്നിൽ വഴിമാറിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം വേഗം കൂടിയ കളിക്കാരനാണ് അശ്വിൻ. ശ്വിനെക്കാൾ വേഗത്തിൽ ഈ നേട്ടം കൈവരിച്ചവർ ആരൊക്കെയെന്ന് കൂടി കാണുമ്പോഴാണ് അശ്വിന്റെ കളി ചില്ലറയല്ല എന്നറിയുക.
അൻപത്തിയൊന്നാമത്തെ ടെസ്റ്റിലാണ് അശ്വിൻ ഈ അപൂർവ്വ ഡബിൾ സ്വന്തം പേരിലാക്കിയത്. 42 ടെസ്റ്റുകളിൽ നിന്നും ഈ നേട്ടത്തിലെത്തിയ ഇംഗ്ലണ്ട് ഇതിഹാസം സർ ഇയാൻ ബോത്തമാണ് ഫാസ്റ്റസ്റ്റ്. ഇന്ത്യയുടെയും പാകിസ്താന്റെയും ഏറ്റവും മികച്ച ഓൾറൗണ്ടര്‍മാരും മുൻ ക്യപ്റ്റന്മാരുമായ കപിൽ ദേവും ഇമ്രാൻഖാനും 50 മത്സരങ്ങളെടുത്തു ഈ നേട്ടത്തിലെത്താൻ. അശ്വിനെക്കാൾ വെറും ഒരൊറ്റ മത്സരം കുറവ്.
ന്യൂസിലാൻഡിന്റെ ഇതിഹാസതാരം റിച്ചാർഡ് ഹാഡ്ലി പോലും ഈ നേട്ടത്തിൽ അശ്വിനെക്കാൾ പിന്നിൽ ആണ് എന്നറിയുക. 54 ടെസ്റ്റിലാണ് ഹാഡ്ലി ഈ അപൂർവ്വ ഡബിളിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ മാത്രം ഇന്ത്യക്കാരനാണ് അശ്വിൻ. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ രംഗണ ഹെറാത്തിനെ സിക്സറിന് പറത്തിയാണ് അശ്വിൻ ഫിഫ്റ്റി തികച്ചത്. മുപ്പത്തിയേഴാമത്തെ ടെസ്റ്റിൽ 200 വിക്കറ്റ് തികച്ച അശ്വിന്റെ പേരിലാണ് ഇതിനുള്ള ലോകറെക്കോർഡ്.