മിർപൂർ: ഐ സി സി ടെസ്റ്റ് റാങ്കിങിൽ നിലവിൽ നാലാം സ്ഥാനത്താണെങ്കിലും ഓസ്ട്രേലിയ ഓസ്ട്രേലിയ തന്നെയാണ്. ലോക ക്രിക്കറ്റിലെ കിരീടം വെച്ച രാജാക്കന്മാർ എന്ന് അവരെ വിളിച്ചാൽ ഒട്ടും അധികമാകില്ല. സ്റ്റീവ് വോയുടെയും റിക്കി പോണ്ടിങിന്റെയും കാലത്ത് ഓസ്ട്രേലിയയെ തോൽപ്പിക്കുക എന്നത് മുൻനിര ടീമുകൾക്ക് പോലും എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാൽ സ്റ്റീവ് സ്മിത്തിന്റെ ഓസ്ട്രേലിയയ്ക്ക് ആ പഴയ ശൗര്യമില്ല.
ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ ദൗർബല്യങ്ങളെല്ലാം വെളിവാകുകയായിരുന്നു. ഒന്നാം ഇന്നിംഗ്സിൽ 217 റൺസിന് ഓളൗട്ടായ ഓസ്ട്രേലിയയ്ക്ക് രണ്ടാം ഇന്നിംഗ്സിലും പിടിച്ചുനിൽക്കാന്‍ പറ്റിയില്ല. 244 റൺസിനാണ് ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ ഓളൗട്ടായത്. 20 റൺസിന്റെ തോൽവി. ഇതാദ്യമായിട്ടാണ് ഓസ്ട്രേലിയയെ ബംഗ്ലാദേശ് ടെസ്റ്റിൽ തോൽപ്പിക്കുന്നത്. ബാറ്റിംഗിൽ മാത്രമല്ല ബൗളിംഗിലും ഓസ്ട്രേലിയ മികവ് കാട്ടിയില്ല.
മറുവശത്ത് ബംഗ്ലാദേശാകട്ടെ സ്വന്തം നാട്ടിലെ കാണികളുടെ മുന്നിൽ മരിച്ചുകളിച്ചു. ആദ്യ ഇന്നിംഗ്സിൽ 260 റൺസെടുത്ത ബംഗ്ലാദേശ് ഓസ്ട്രേലിയയെ 217 റൺസിന് പുറത്താക്കി 43 റൺസിന്റെ നിർണായക ലീഡ് സ്വന്തമാക്കി. ഒന്നാം ഇന്നിംഗ്സിൽ 84 റൺസും രണ്ടിന്നിംഗ്സിലുമായി പത്ത് വിക്കറ്റും സ്വന്തമാക്കിയ ഓൾറൗണ്ടർ ഷക്കീബ് അൽ ഹസൻ മാൻ ഓഫ് ദ മാച്ചുമായി.