പെർത്ത്: മൂന്നാമത്തെ ആഷസ് ടെസ്റ്റിന്റെ മൂന്നാമത്തെ ദിവസം ഓസ്ട്രേലിയയ്ക്ക് സ്വന്തം. ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഓൾറൗണ്ടർ മിച്ചൽ മാർഷും ബാറ്റ് കൊണ്ട് നെടുങ്കോട്ട തീർത്തപ്പോൾ ഇംഗ്ലീഷ് ബൗളർമാർ പന്തെറിഞ്ഞ് വശം കെട്ടു. മൂന്നാം ദിനം കളി നിർത്തുമ്പോൾ സ്മിത്ത് 229ഉം മാര്‍ഷ് 181ഉം റൺസെടുത്ത് ക്രീസിലുണ്ട്. ഓസ്ട്രേലിയയുടെ സ്കോർ നാല് വിക്കറ്റിന് 549. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 403 റണ്‍സാണെടുത്തത്.
390 പന്തിൽ 28 ഫോറും ഒരു സിക്സും സഹിതമാണ് സ്റ്റീവ് സ്മിത്ത് 229 റൺസെടുത്തത്. സ്മിത്തിന്റെ കരിയറിലെ രണ്ടാമത്തെ ഡബിൾ സെഞ്ചുറിയാണ്. ഇരുപത്തി രണ്ടാമത്തെ തവണയാണ് ടെസ്റ്റ് ക്രിക്കറ്റിൽ സ്മിത്ത് മൂന്നക്കം കടക്കുന്നത്. നിലവിൽ ലോക ഒന്നാം നമ്പർ ബാറ്റ്സ്മാനാണ് സ്മിത്ത്. സ്മിത്തിനൊപ്പം മിച്ചൽ മാർഷ് കൂടി ഉറച്ചുനിന്നതോടെ ഇംഗ്ലണ്ട് ശരിക്കും പ്രതിരോധത്തിലായി. മാർഷ് 234 പന്തുകൾ നേരിട്ട് 181 റൺസെടുത്തു. മാർഷിന്റെ കരിയറിലെ ആദ്യത്തെ സെഞ്ചുറിയും കരിയർ ബെസ്റ്റ് സ്കോറുമാണിത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 403 റൺസിന് ഓളൗട്ടായി. 140 റൺസെടുത്ത മാലനും 119 റൺസെടുത്ത ബെർസ്റ്റോയുമാണ് ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ട് നിരയിൽ അഞ്ച് പേർ രണ്ടക്കം കാണാതെ പുറത്തായി. ആഷസ് പരമ്പരയിലെ ആദ്യത്തെ രണ്ട് ടെസ്റ്റുകളും ഓസ്ട്രേലിയ ജയിച്ചിരുന്നു.